കൊച്ചി : കേരളത്തില്‍ കൂണുപോലെ മുളച്ചുപൊങ്ങുകയാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍. കേന്ദ്ര സഹകരണ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്താണ് ഇവ പ്രവര്‍ത്തിക്കുന്നത്. മിക്ക മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെയും കേന്ദ്ര ഓഫീസ് കേരളത്തിനു പുറത്തായിരിക്കും. ഇന്ത്യയില്‍ എവിടെയും ബ്രാഞ്ചുകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ ഇവര്‍ക്ക് അനുവാദമുണ്ട്. ഇന്ത്യയിലെ സഹകരണ മേഖല ഒന്നാകെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കുന്നത്. ഇവിടെ നിക്ഷേപിക്കുന്ന പണത്തിന് കേന്ദ്ര സര്‍ക്കാരിന്റെയോ റിസര്‍വ് ബാങ്കിന്റെയോ ഒരു ഗ്യാരണ്ടിയും ഇല്ല. മിക്ക മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തില്‍ ദുരൂഹതകള്‍ ആരോപിക്കപ്പെടുന്നുണ്ട്. നിക്ഷേപമായി ലഭിക്കുന്ന കോടികള്‍ അനധികൃത ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നു എന്നതാണ് ഇതില്‍ പ്രധാനം. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ നിയമങ്ങള്‍ക്ക് വിധേയമായാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം, എങ്കിലും കാര്യമായ ഒരു നിയന്ത്രണവും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇല്ലെന്നു പറയേണ്ടിയിരിക്കുന്നു. ഫാര്‍മേഴ്സ് സംഘങ്ങളും ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് സംഘങ്ങളും എല്ലാം പ്രവര്‍ത്തിക്കുന്നത് ഇങ്ങനെതന്നെയാണ്.
നിക്ഷേപങ്ങള്‍ ക്യാന്‍വാസ് ചെയ്യുന്നതിന് നൂറുകണക്കിന് ഏജന്റുമാര്‍ കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. മെച്ചപ്പെട്ട കമ്മീഷനാണ് ഓരോ നിക്ഷേപത്തിനും ഇവര്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റു ബാങ്കുകളില്‍ നിക്ഷേപിച്ച പണം പിന്‍വലിപ്പിച്ച് ഇവര്‍ ജോലി ചെയ്യുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തില്‍ ഡെപ്പോസിറ്റ് ചെയ്യിക്കുന്നു. ഇവര്‍ ഇവരുടെ കമ്മീഷനും പറ്റുന്നു. നാളെ ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിന്നുപോയാലോ അല്ലെങ്കില്‍ കേരളത്തിലെ ബ്രാഞ്ചുകള്‍ ഒറ്റ രാത്രിയില്‍ അടച്ചുപൂട്ടിയാലോ ഇരുട്ടിലാകുന്നത് മലയാളികളായ നിക്ഷേപകരാണ്. ഈ സ്ഥാപനത്തെക്കുറിച്ചോ തങ്ങളുടെ നിക്ഷേപത്തെക്കുറിച്ചോ ചോദിക്കുവാനോ ഉത്തരം നല്‍കുവാനോ കേരളത്തില്‍ ആരും ഉണ്ടാകില്ല. മഹാരാഷ്ട്രയിലോ കല്‍ക്കട്ടയിലോ ബംഗാളിലോ ഉള്ള കേന്ദ്ര ഓഫീസില്‍ ചെന്ന് നിക്ഷേപം മടക്കി ആവശ്യപ്പെട്ടാല്‍ എന്താണ് സംഭവിക്കുക എന്ന് പറയേണ്ടതില്ലല്ലോ. ഇനിയും കേന്ദ്ര സഹകരണ വകുപ്പിന് പരാതി നല്‍കിയാല്‍ അവര്‍ക്ക് എന്തുചെയ്യാല്‍ കഴിയും. ഇന്ത്യയില്‍ ആയിരക്കണക്കിന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് അനുമതി നല്‍കിയെന്നു കരുതി ഓരോ സംഘത്തിന്റെയും പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കുവാനും നടപടികള്‍ സ്വീകരിക്കുവാനും ആര്‍ക്കാണ് സമയം, ഏത് ഉദ്യോഗസ്ഥനാണ് ഇതിനു താല്‍പ്പര്യം എടുക്കുക. അടുത്തകാലത്ത് വാര്‍ത്തയില്‍ നിറഞ്ഞുനിന്നതാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘമായ ഇന്ത്യന്‍ ക്രഡിറ്റ് സൊസൈറ്റി. നിക്ഷേപമായി ലഭിച്ച കോടികള്‍ വകമാറ്റി ചെലവഴിച്ചു എന്നതാണ് പ്രധാന ആരോപണം. ഇതിന്റെ അന്വേഷണം ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുകയാണ്.
കേരള സര്‍ക്കാരിന്റെ സഹകരണ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നവയാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍. ഇവയില്‍ ചെറിയ സഹകരണ സംഘങ്ങളും കോടികളുടെ ആസ്തിയുള്ള സഹകരണ ബാങ്കുകളും ഉണ്ട്. ഇത്തരം സംഘങ്ങളില്‍ അടുത്തകാലത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധികളും നിക്ഷേപകര്‍ക്ക് ഉണ്ടായ ദുരനുഭവങ്ങളും ആരും മറന്നിട്ടില്ല. കരിവന്നൂര്‍ ഒഴികെ എങ്ങും സംസ്ഥാന സര്‍ക്കാരിന്റെ കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. പ്രതിസന്ധിയിലായ മറ്റ് സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ ഇപ്പോഴും പെരുവഴിയിലാണ്. എന്നിരുന്നാലും ബാങ്കില്‍ ചെന്ന് തങ്ങളുടെ പണം കുറച്ചെങ്കിലും തരുവാന്‍ ഇവര്‍ക്ക് ആവശ്യപ്പെടാം, അതും മലയാള ഭാഷയില്‍. ജില്ലയിലെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ നേരില്‍ക്കണ്ട് പരാതിനല്കാം, ജന പ്രതിനിധികള്‍ മുഖേന സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താം, സമരം ചെയ്യാം, ആവശ്യമെങ്കില്‍ കോടതിയില്‍ കേസുമായി പോകുകയും ചെയ്യാം. ഇതെല്ലാം കേരളത്തില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നതുകൊണ്ടും സംഘത്തിന്റെ ഭരണസമിതി അംഗങ്ങളെ വ്യക്തമായി അറിയാവുന്നതുകൊണ്ടും മാത്രമാണ്. എന്നിട്ടും കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചവര്‍ വേഴാമ്പലിനെപ്പോലെ ഇപ്പോഴും കാത്തിരിക്കുകയാണ്. അപ്പോള്‍പ്പിന്നെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തില്‍ ഡെപ്പോസിറ്റ് ചെയ്തവരുടെ കാര്യം പറയണോ ?. ഇതിന്റെ ചെയര്‍മാനെ നിങ്ങള്‍ക്കറിയില്ല, ഇതിന്റെ ഡയറക്ടര്‍മാരെ അറിയില്ല, ഇവര്‍ ഏത് നാട്ടുകാര്‍ ആണെന്നുപോലും നിങ്ങള്‍ക്കറിയില്ല, ഇതിന്റെ ഹെഡ് ഓഫീസ് നിങ്ങള്‍ കണ്ടിട്ടില്ല, എന്നിട്ടും ലക്ഷങ്ങളും കോടികളും നിങ്ങള്‍ നിക്ഷേപിക്കുന്നു. വെളിച്ചം കണ്ട ഈയാം പാറ്റകളെപ്പോലെ പലിശയില്‍ കണ്ണുതള്ളി മലയാളികള്‍ നീങ്ങുകയാണ്, മറ്റൊരു സാമ്പത്തിക ദുരന്തത്തിന്റെ വാര്‍ത്ത കേള്‍ക്കുവാന്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ അടച്ചുപൂട്ടിയത് നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ്. ഇവിടങ്ങളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ആര്‍ക്കുംതന്നെ തങ്ങളുടെ പണം തിരികെ ലഭിച്ചിട്ടില്ല എന്നത് ഇന്ന് പലരും മറന്നുകൊണ്ടിരിക്കുന്നു.
ലാബെല്ലാ ഫൈനാന്‍സിയേഴ്സ്, സതേണ്‍ ഫൈനാന്‍സിയേഴ്സ്, ഇന്റഗ്രേറ്റഡ് ഫൈനാന്‍സിയേഴ്സ്, ലിസ്, കേരള ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL), സേഫ് ആന്റ് സ്ട്രോങ്ങ് നിധി, അര്‍ബന്‍ നിധി ലിമിറ്റഡ്, പി.ആര്‍.ഡി മിനി നിധി ലിമിറ്റഡ്, പോപ്പുലര്‍ ഫിനാന്‍സ്, മേരിറാണി പോപ്പുലര്‍ നിധി, ഹൈറിച്ച് കമ്പിനിയുടെ തട്ടിപ്പുകള്‍, കേച്ചേരി ചിട്ടി ഫണ്ട്, എച്ച്.ഡി.ബി നിധി ലിമിറ്റഡ്, അര്‍ബന്‍ നിധി, ജെന്‍ ടൂ ജെന്‍, ടോട്ടല്‍ ഫോര്‍ യു, ജിബിജി നിധി, ക്രിസ്റ്റല്‍ ഫിനാന്‍സ്, തറയിൽ ഫിനാൻസ്, ലൈഫ് ലൈന്‍ ബാങ്കേഴ്‌സ് ഓഫ് മലബാര്‍, കൊഡിഷ് നിധി ലിമിറ്റഡ്, പ്രിൻസസ് ഗോൾഡ് ആൻറ് ഡയമണ്ട്, പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, കുന്നത്തുകളത്തിൽ ചിട്ടി ഫണ്ട്, ആപ്പിള്‍ ട്രീ ചിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ചമ്പക്കാട് തോംസണ്‍ ചിട്ടി ആന്‍ഡ് ഫൈനാന്‍സിയേഴ്‌സ്, നിര്‍മ്മല്‍ ചിട്ടി ഫണ്ട്, ആട് – തേക്ക് – മാഞ്ചിയം, അനന്തമായി നീളുന്ന പട്ടികകള്‍ …….ഇതൊക്കെ വല്ലപ്പോഴുമെങ്കിലും കേരളത്തിലെ നിക്ഷേപകര്‍ ഓര്‍ക്കുക. സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ക്ക് >> https://pathanamthittamedia.com/category/financial-scams/
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഡാറ്റയുടെ കൃത്യത സംബന്ധിച്ച് യാതൊരു ഉറപ്പും ഞങ്ങള്‍ നൽകുന്നില്ല. ആവശ്യമെങ്കില്‍ പ്രഗല്‍ഭരായ അഭിഭാഷകര്‍, കമ്പിനി സെക്രട്ടറിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തുക.