മുംബൈ : മുംബൈ – ഗുവാഹത്തി ഇൻഡിഗോ വിമാനത്തിന് ധാക്കയിൽ എമർജൻസി ലാൻഡിങ്. കനത്ത മൂടൽമഞ്ഞ് മൂലമാണ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വിമാനത്തിന് അടിയന്തിര ലാൻഡിങ് നടത്തേണ്ടി വന്നത്. ഗുവാഹത്തി വിമാനത്താവളത്തിൽ നിന്നും 400 കിലോ മീറ്റർ അകലെയാണ് ധാക്ക. സമൂഹമാധ്യമമായ എക്സിൽ മുൻ മുംബൈ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ സൂരജ് സിങ് താക്കൂർ വിമാനം വഴിതിരിച്ച് വിട്ടതിനെ സംബന്ധിച്ച് പോസ്റ്റിട്ടിട്ടുണ്ട്. ഭാരത് ന്യായ് യാത്രയിൽ പങ്കെടുക്കാനായി മണിപ്പൂരിലേക്കുള്ള യാത്രക്കിടെ വിമാനം വഴിതിരിച്ചു വിട്ടുവെന്നാണ് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
മുംബൈയിൽ നിന്നും ഗുവാഹത്തിയിലേക്ക് പോയ ഇൻഡിഗോ 6E 5319 വിമാനം ധാക്കയിൽ എമർജൻസി ലാൻഡിങ് നടത്തി. കനത്ത മൂടൽമഞ്ഞ് മൂലമായിരുന്നു ലാൻഡിങ്. പാസ്പോർട്ടില്ലാതെ തന്നെ വിമാനത്തിലെ യാത്രക്കാർ അന്താരാഷ്ട്ര അതിർത്തി കടന്നിരിക്കുകയാണെന്ന് സൂരജ് സിങ് എക്സിൽ കുറിച്ചു. വിമാനത്തിനുള്ളിൽ നിന്നും ആരെയും പുറത്തിറക്കിയിട്ടില്ല. ഒമ്പത് മണിക്കൂറായി താൻ വിമാനത്തിനുള്ളിൽ കുടുങ്ങിയിരിക്കുകയാണ്. ഭാരത് ജോഡോ ന്യായ് യാത്രക്കായാണ് മണിപ്പൂരിലേക്ക് പോവുകയായിരുന്നു താനെന്നും ഇനി എപ്പോൾ താൻ മണിപ്പൂരിൽ എത്താനാണെന്നും മറ്റൊരു പോസ്റ്റിൽ അദ്ദേഹം ചോദിച്ചു. വിമാനം വഴിതിരിച്ചുവിട്ടതിനെ സംബന്ധിച്ച് ഇൻഡിഗോയിൽ നിന്നും പ്രസ്താവനയൊന്നും പുറത്ത് വന്നിട്ടില്ല.





























