മുംബൈ : റോഡിലെ കുഴികളിലോ തുറന്നുകിടക്കുന്ന ആള്‍ത്തുളകളിലോ വീണ് അപകടമുണ്ടായാല്‍ ഇരകള്‍ക്ക് വൻതുക നഷ്ടപരിഹാരം നല്‍കാൻ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറുലക്ഷം രൂപയും പരിക്കേല്‍ക്കുന്നവർക്ക് 50,000 രൂപ മുതല്‍ രണ്ടരലക്ഷം രൂപ വരെയും നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരത്തുക കരാറുകാരില്‍ നിന്ന് ഈടാക്കിയ പിഴയില്‍ നിന്നോ അല്ലെങ്കില്‍ അന്വേഷണത്തിന് ശേഷം കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥൻ, എൻജിനീയർ എന്നിവരില്‍ നിന്നോ ഈടാക്കാനാണ് കോടതി നിർദ്ദേശം.
റോഡില്‍ കുഴികള്‍ നികത്താതെ കിടക്കുക, ആള്‍ത്തുളകള്‍ തുറന്നു കിടക്കുക തുടങ്ങിയ അശ്രദ്ധകള്‍ മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട നഗരസഭ, പൊതുനിർമാണ വിഭാഗം, ദേശീയ ഹൈവേ അതോറിറ്റി, കരാറുകാർ, എൻജിനീയർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. കോടതി നിർദ്ദേശം നിഷ്ഠയോടെ പാലിക്കുന്നതിനായി പ്രത്യേക സമിതി രൂപവത്കരിക്കാനുള്ള തയ്യാറെടുപ്പുകള്‍ താനെ നഗരസഭ ആരംഭിച്ചതായി അറിയിച്ചു.





























