പത്തനംതിട്ട : നഗരസഭയുടെ പുതുവത്സര സമ്മാനമായി നവീകരണം പൂർത്തിയാക്കിയ ബസ് സ്റ്റാൻഡ് യാർഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നാടിന് സമർപ്പിക്കും. പ്രത്യേക നടപ്പാത, ഡ്രൈവ് വേ, പാർക്കിംഗ് ലോട്ട് എന്നിവ പൂർത്തിയാക്കി തണൽ മരങ്ങൾ വെച്ചു പിടിപ്പിച്ചാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. ഭൂമിയുടെ പ്രത്യേകതയും അശാസ്ത്രീയ നിർമ്മാണവും കാരണം വർഷങ്ങളായി അനുഭവിച്ചിരുന്ന ബസ്സ്റ്റാൻ്റ് യാർഡിൻ്റെ ശോച്യാവസ്ഥയ്ക്ക് ശാസ്ത്രീയ പരിഹാരം കണ്ടിരിക്കുകയാണ് നഗരസഭാ ഭരണ സമിതി. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മിച്ച മൂന്നാമത്തെ യാർഡ് കൂടി സജ്ജമായി അന്തർസംസ്ഥാന ബസ് ഹബ്ബായി പ്രവർത്തനം ആരംഭിക്കുന്നതോടെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഹാജി സി മീരാസാഹിബ് ബസ് സ്റ്റാൻഡ് പ്രവർത്തനം പൂർണ്ണ തോതിലാകും.
ബസ് സ്റ്റാൻഡിനെ ചുറ്റി 500 മീറ്ററോളം നീളത്തിലാണ് നടപ്പാത ഒരുക്കുന്നത്. ജില്ലാ സ്റ്റേഡിയത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ബുദ്ധിമുട്ടനുഭവിക്കുന്ന നഗരത്തിലെ പ്രഭാത – സായാഹ്ന സവാരിക്കാർക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും. ഡ്രൈവ് വേയും വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും നടപ്പാതയോട് ചേർന്ന് സജ്ജീകരിക്കുന്നുണ്ട്. തണൽ ഒരുക്കുന്നതിനായി ഇവിടെ വളർച്ചയെത്തിയ മരങ്ങൾ വെച്ച് പിടിപ്പിക്കും. ലഭ്യമായ 5 ഏക്കർ സ്ഥലവും പൂർണ്ണമായി ഉപയോഗപ്പെടുത്തിയാണ് നിർമ്മാണം. ബസ് സ്റ്റാൻഡിന്റെ കിഴക്ക് വശം കണ്ണങ്കര തോടുമായി വേർതിരിച്ച് സംരക്ഷണഭിത്തി നിർമ്മിച്ചതോടെ ഈ ഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന ഭൂമിയും പദ്ധതിയുടെ ഭാഗമാക്കാനായി.
പത്തനംതിട്ട മാസ്റ്റർപ്ലാൻ വിഭാവനം ചെയ്ത മുനിസിപ്പൽ ബസ്റ്റാൻഡ് കോംപ്ലക്സിന്റെ ഭാഗമായ പ്രവൃത്തികളാണ് പൂർത്തിയാകുന്നത്. സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തനമാരംഭിക്കുന്ന ഹാപ്പിനസ് പാർക്ക്, കെട്ടിടത്തിന്റെ നവീകരണം മുകൾ നിലയുടെ നിർമ്മാണം എന്നിവ അതിവേഗം പുരോഗമിക്കുകയാണ്. അഞ്ച് കോടി രൂപ ഉപയോഗിച്ച് സ്പെഷ്യൽ അസ്സിസ്റ്റൻസ് പദ്ധതി പ്രകാരമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. വിവിധ ഘട്ടങ്ങളിലായി നടന്ന പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഒടുവിലാണ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നത്. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം മുന്നോട്ടുവെച്ച നിർദ്ദേശങ്ങളുടെയും പൊതു ജനങ്ങൾ, വ്യാപാരികൾ, ബസ്സുടമകൾ എന്നിവരുമായി ചർച്ച നടത്തി തയ്യാറാക്കി അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ശാസ്ത്രീയ പരിഹാരം കണ്ടെത്തുന്നതിനായി നിർദ്ദേശിക്കപ്പെട്ട പദ്ധതിയാണ് വിജയകരമായി പൂർത്തിയാകുന്നത്.
നിലവിലെ തറയിൽ നിന്ന് 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കി ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സ്പെസിഫിക്കേഷൻ അനുസരിച്ച് ജി എസ് പി, വെറ്റ് മിക്സ് എന്നിവ നിറച്ച് മുകളിൽ ഇൻ്റർലോക്ക് പാകി നവീകരിച്ച് നാല് തട്ടുകളായാണ് യാർഡ് ഒരുക്കിയിരിക്കുന്നത്. വിപുലമായ ഡ്രയിനേജ് സംവിധാനമാണ് യാർഡിനോടൊപ്പം തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ ബസ് സ്റ്റാൻ്റിൻ്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് പ്രവൃത്തികൾ രണ്ട് ഘട്ടമായി നടത്തിയത്. ജനങ്ങൾക്ക് വിശ്രമത്തിനും വിനോദത്തിനും ആവശ്യമായ സൗകര്യമുണ്ടാവുക എന്നത് നഗര ജീവിതത്തിൽ വളരെ പ്രധാനമാണ്. സമീപ ദശാബ്ദങ്ങളിൽ ഉയർന്നുവരാൻ സാധ്യതയുള്ള ആവശ്യകതകൾ കൂടി പരിഗണിച്ചാണ് പദ്ധതികൾ വിഭാവനം ചെയ്യുന്നത്. നഗര ജീവിതം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഭരണസമിതി നടപ്പിലാക്കുന്ന പദ്ധതികൾ അർത്ഥപൂർണ്ണമാകുന്നത് ജനങ്ങൾ ഇവ ഉപയോഗപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുമ്പോഴാണ് എന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.