പത്തനംതിട്ട : നഗരസഭാ പുതിയ ബസ് സ്റ്റാൻ്റ് യാർഡിൻ്റെ ഒന്നാംഘട്ടം ഉദ്ഘാടനം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ നടത്താൻ 24 ന് ചേർന്ന നഗരസഭാ കൗൺസിൽ തീരുമാനിച്ചു. അഞ്ച് കോടി രൂപ ഉപയോഗിച്ച് സ്പെഷ്യൽ അസ്സിസ്റ്റൻസ് പദ്ധതി പ്രകാരമാണ് നിർമ്മാണം പൂർത്തിയാകുന്നത്. രണ്ടാം ഘട്ടത്തിന്റെ നിർമ്മാണോദ്ഘാടനവും ഇതോടൊപ്പം നടക്കും. വിവിധ ഘട്ടങ്ങളിലായി നടന്ന പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഒടുവിലാണ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നത്. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം മുന്നോട്ടുവെച്ച നിർദ്ദേശങ്ങളുടെയും പൊതുജനങ്ങൾ, വ്യാപാരികൾ, ബസുടമകൾ എന്നിവരുമായി ചർച്ച നടത്തി തയ്യാറാക്കി അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ശാസ്ത്രീയ പരിഹാരം കണ്ടെത്തുന്നതിനായി നിർദ്ദേശിക്കപ്പെട്ട പദ്ധതിയാണ് വിജയകരമായി പൂർത്തിയാകുന്നത്.
നിലവിലെ തറയിൽ നിന്ന് 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കി ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സ്പെസിഫിക്കേഷൻ അനുസരിച്ച് ജി എസ് പി, വെറ്റ് മിക്സ് എന്നിവ നിറച്ച് മുകളിൽ ഇൻ്റർലോക്ക് പാകി നവീകരിച്ച് നാല് തട്ടുകളായാണ് യാർഡ് ഒരുക്കിയിരിക്കുന്നത്. വിപുലമായ ഡ്രയിനേജ് സംവിധാനമാണ് യാർഡിനോടൊപ്പം തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ ബസ് സ്റ്റാൻ്റിൻ്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് പ്രവൃത്തികൾ രണ്ട് ഘട്ടമായി നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ 30 ശതമാനം പ്രവൃത്തിയാണ് പൂർത്തിയാക്കേണ്ടത്. സ്റ്റാൻഡിന്റെ ശേഷിക്കുന്ന ഭാഗം ബിഎം & ബിസി നിലവാരത്തിൽ പൂർത്തിയാക്കുക, കെട്ടിടത്തിന്റെ നവീകരണം, മുകൾനിലയുടെ നിർമ്മാണം, ബസ് സ്റ്റാൻഡിനോട് ചേർന്ന് വിശാലമായ പാർക്കിംഗ് സൗകര്യം, ഹാപ്പിനസ് പാർക്ക്, ഡ്രൈവ് വേ, നടപ്പാത എന്നിവ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കും. നഗരസഭാ ഭരണസമിതികൾക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്ന ഒന്നാണ് ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ. ശാസ്ത്രീയമായി പരിഹരിക്കുക എന്ന നിലപാടിലുറച്ച് ഭരണസമിതി നടത്തിയ നിരന്തര ഇടപെടലിലൂടെയാണ് ജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹം സഫലമാകുന്നത് എന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു.





























