തിരുവനന്തപുരം : ആറ്റിങ്ങലില്‍ വഴിയോരത്ത് മത്സ്യകച്ചവടം നടത്തിയ സ്ത്രീയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ രണ്ട് നഗരസഭ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മുബാറക്ക്, ഷിബു എന്നീ ജീവനെക്കാരെയാണ് നഗരസഭ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വ്യാപക പ്രതിഷേമുണ്ടായതിന് പിന്നാലെയാണ് നഗരസഭയുടെ നടപടി.
കൊല്ലം അഞ്ചുതെങ്ങ് സ്വദേശിനി അല്‍ഫോന്‍സ പതിറ്റാണ്ടുകളായി ആറ്റിങ്ങല്‍ അവനവന്‍ചേരി കവലയിലാണ് മത്സ്യം വിറ്റിരുന്നത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരുടെ മത്സ്യവില്‍പന അവിടെ നിന്നും മാറ്റാനുള്ള നഗഗരസഭാ ജീവനക്കാരുടെ ശ്രമമാണ് കൈവിട്ട കളിയിലേക്ക് നീങ്ങിയത്. അല്‍ഫോണ്‍സ മത്സ്യവില്‍പനയ്ക്ക് വേണ്ടി കൊണ്ടു വന്ന മൂന്ന് കൊട്ട മത്സ്യവും നഗഗരസഭാ ജീവനക്കാര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് അല്‍ഫോണ്‍സ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു.
സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അതിക്രമം നേരിട്ട മത്സ്യത്തൊഴിലാളി അല്‍ഫോണ്‍സയെ കണ്ട് പിന്തുണ അറിയിച്ചിരുന്നു. ലത്തീന്‍ സഭയും വിഷയത്തില്‍ കര്‍ശന പ്രതിഷേധം ഉന്നയിച്ചു. ഇടവകകളിലൂടേയും വലിയ പ്രതിഷേധമുണ്ടായി. എന്നാല്‍ നഗരസഭാ ജീവനക്കാര്‍ അവരുടെ ജോലിയാണ് ചെയ്തതെന്ന നിലപാടാണ് ആറ്റിങ്ങല്‍ നഗരസഭാ അധ്യക്ഷ സ്വീകരിച്ചത്.
കൈയ്യേറ്റം നടത്തിയ ജീവനക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് നഗഗരസഭ ആദ്യം സ്വീകരിച്ചിരുന്നത്. കച്ചവടം നടത്തിയവര്‍ക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും. അതിന് ശേഷമാണ് മീന്‍ പിടിച്ചെടുത്തതെന്നും വാഹനത്തില്‍ കയറ്റുമ്പോള്‍ മീന്‍ റോഡില്‍ വീണതാണെന്നും നഗരസഭാ അധ്യക്ഷ അവകാശപ്പെട്ടിരന്നു. മീന്‍ മാറ്റിയ ശേഷം ജീവനക്കാരെ പിടിച്ച് വലിച്ച അല്‍ഫോണ്‍സ റോഡില്‍ കിടന്നുരുളുകയായിരുന്നെന്നായിരുന്നു നഗരസഭയുടെ വിശദീകരണം.
എന്നാല്‍ സംഭവം വന്‍വിവാദമായതോടെ ജീവനക്കാര്‍ക്ക് വീഴ്ച ഉണ്ടായോ എന്നറിയാന്‍ രണ്ടംഗ സമിതിക്ക് നഗരസഭ രൂപം നല്‍കി. ഈ സമിതി ജീവനക്കാരോട് വിശീദകരണം തേടുകയും ചെയ്തു. ഇതിന് ശേഷമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. കേണുപറഞ്ഞിട്ടും നഗരസഭാ ജീവനക്കാര്‍ തന്റെ മീന്‍ക്കൊട്ട തട്ടിക്കളഞ്ഞെന്ന ആരോപണത്തില്‍ അല്‍ഫോണ്‍സ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. ഓര്‍മ്മവച്ച കാലം മുതല്‍ താന്‍ മീന്‍വിറ്റിരുന്നത് അവനവന്‍ചേരി കവലയിലാണെന്നും ഇനിയും അവിടെ തന്നെ മീന്‍ വില്‍ക്കുമെന്നും അല്‍ഫോണ്‍സ പറയുന്നു.
കൊല്ലം അഞ്ചുതെങ്ങ് സ്വദേശിനി അല്‍ഫോന്‍സയുടെ മീന്‍ കച്ചവടം തടഞ്ഞ് അവരെ കയ്യേറ്റം ചെയ്ത നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകപരമായ നടപടി വേണമെന്ന് കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ അധ്യക്ഷന്‍ ബിഷപ് ജോസഫ് കരിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമാനമായ അതിക്രമങ്ങള്‍ ചില പോലീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്നും ഇവര്‍ക്കെതിരേയും നടപടി വേണമെന്നും ബിഷപ് പറഞ്ഞിരുന്നു.