മലപ്പുറം : പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തി. മൈസൂർ സ്വദേശിയായ പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫാണ് കൊല്ലപ്പെട്ടത്. മലപ്പുറം കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിനെ കേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടി. ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം ഇയാളുടെ മൃതദേഹം പ്രതി വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞു. മൂലക്കുരു ചികിത്സ ഒറ്റമൂലി തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത്. കേസിനാസ്പദമായ സംഭവം നടന്നത് 2020ലായിരുന്നു. ഇപ്പോഴാണ് പ്രതി പിടിയിലായത്. ഒരു കവർച്ചാ കേസിലെ പരാതിക്കാരനായിരുന്നു ഷൈബിൻ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പഴയ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.
കവർച്ചാ കേസിലെ പ്രതികൾ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. സമരം നടത്തിയവർ പരാതിക്കാരനായ ഷൈബിൻ കൊലക്കേസ് പ്രതിയാണെന്ന് പറഞ്ഞിരുന്നു. ഇതോടെ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഒന്നര വർഷത്തോളം ഷാബാ ഷെരീഫിനെ തടവിൽ വെച്ച് ക്രൂരമായി മർദ്ദിച്ചു. പിന്നീട് ഇയാൾ മരിച്ചതോടെ വെട്ടിനുറുക്കി ചാലിയാർ പുഴയിൽ തള്ളിയെന്നാണ് കണ്ടെത്തൽ.