ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ഭാര്യയെയും മക്കളെയും കൊന്ന കേസില്‍ 34കാരന്‍ അറസ്റ്റില്‍. കേസില്‍ നിന്ന് രക്ഷപെടാന്‍ കൂട്ടുകാരനെ കൊന്ന് മരിച്ചത് താനാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് പിടികൂടിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടിന്റെ അടിയില്‍ കുഴിച്ചിട്ട ഭാര്യയുടെയും രണ്ട് മക്കളുടെയും അസ്ഥികൂടം പുറത്തെടുത്തു.
ഗ്രേറ്റര്‍ നോയിഡയില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളാണ് അഴിച്ചത്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തി രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് കൂട്ടുകാരനെ വകവരുത്തിയതെന്ന് പോലീസ് പറയുന്നു. 34 വയസുള്ള രാകേഷാണ് പോലീസ് പിടിയിലായത്. താന്‍ മരിച്ചു എന്ന് വരുത്തി തീര്‍ക്കാനാണ് കൂട്ടുകാരനെ കൊന്നതെന്ന് ചോദ്യം ചെയ്യലില്‍ രാകേഷ് മൊഴി നല്‍കി. കൂട്ടുകാരനെ കൊലപ്പെടുത്തിയ ശേഷം തന്റെ തിരിച്ചറിയല്‍ കാര്‍ഡ് മൃതദേഹത്തിന് മുകളില്‍ വെയ്ക്കുകയായിരുന്നുവെന്ന് രാകേഷ് പറഞ്ഞു.
2018ല്‍ 27 വയസുള്ള മകളെയും ചെറുമക്കളെയും കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ പരാതി നല്‍കിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ചെറുമക്കള്‍ക്ക് അന്ന് മൂന്നും ഒരു വയസുമായിരുന്നു പ്രായം. മരുമകന്‍ രാകേഷ് തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു പരാതിയിലെ ഉള്ളടക്കം. രണ്ടു മാസത്തിന് ശേഷം കാസ്ഗഞ്ച് ജില്ലയിലാണ് രാകേഷിന്റെ കൂട്ടുകാരന്‍ കൊല്ലപ്പെട്ടത്. ഇതില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് വഴിത്തിരിവായത്.
അന്വേഷണത്തിനിടെ രാകേഷ് മരിച്ചിട്ടില്ലെന്ന് കാസ്ഗഞ്ച് പോലീസ് കണ്ടെത്തി. ഇക്കാര്യം ഭാര്യയെയും മക്കളെയും കാണാനില്ല എന്ന കേസ് അന്വേഷിക്കുന്ന ഗ്രേറ്റര്‍ നോയിഡയിലെ ബിസ്രാഖ് പോലീസിനെ അറിയിച്ചു. ചോദ്യം ചെയ്യലില്‍ ഭാര്യയെയും മക്കളെയും കൊന്നത് താനാണ് എന്ന് രാകേഷ് സമ്മതിച്ചതായും കാസ്ഗഞ്ച് പോലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വീടിന്റെ അടി കുഴിച്ചപ്പോഴാണ് മൂന്ന് അസ്ഥികൂടം കണ്ടെത്തിയത്. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.