കൊല്ലം : കുലശേഖരപുരത്തെ വയോധികയുടെ തീപ്പൊള്ളലേറ്റുള്ള മരണം കൊലപാതകമെന്ന് പോലീസിന്റെ സ്ഥിരീകരണം. കുലശേഖരപുരം സ്വദേശിനി നളിനാക്ഷിയുടെ (86) മരണമാണ് കൊലപാതകമെന്ന് ഒരാഴ്ചയ്ക്കുള്ളിൽ പോലീസ് സ്ഥിരീകരിച്ചത്. നളിനാക്ഷിയുടെ മരുമകൾ രാധാമണിയാണ് കൊലപാതകം നടത്തിയത്. ഇവരെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. ഒക്ടോബർ 29 നാണ് വീട്ടിനുള്ളിൽ നളിനാക്ഷിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആദ്യ ഘട്ടത്തിൽ നളിനാക്ഷിയുടേത് ആത്മഹത്യയെന്നായിരുന്നു പോലീസിന്റെ നിഗമനം.
എന്നാൽ നാട്ടുകാരിൽ ചിലർ സംശയമുന്നയിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലയിൽ മുറിവേറ്റിരുന്നുവെന്ന സ്ഥിരീകരണവുമുണ്ടായി. ഇതേത്തുടർന്ന് പോലീസ് വിശദമായ അന്വേഷണം നടത്തി. ഒടുവിലാണ് മരുകൾ കൊലപാതകം നടത്തിയെന്ന സ്ഥിരീകരണത്തിലേക്ക് പോലീസ് എത്തിയത്. നളിനാക്ഷിയെ മരുമകൾ രാധാമണി തലയ്ക്കടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും മരണം സംഭവിച്ച ദിവസം വഴക്കുണ്ടായപ്പോഴാണ് തലക്ക് അടിച്ചതെന്നുമാണ് പോലീസ് കണ്ടെത്തൽ.