കണ്ണൂർ : ചക്കരക്കല്ലിലെ പ്രജീഷിന്റെ കൊലപാതകത്തിൽ അബ്ദുൾ ഷുക്കൂറിന്റെയും പ്രശാന്തിന്റെയും പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു. സംഭവദിവസം ഇവർ മൂന്നുപേരും ഒരുമിച്ച് പോകുന്നതിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾക്ക് പുറമെ സാക്ഷികളെയും കണ്ടെത്തി. എന്നാൽ മരം മോഷണക്കേസിൽ പ്രതിയായ റിയാസിന് സംഭവത്തിൽ പങ്കില്ലെന്ന് പോലീസ് ഉറപ്പിച്ചു. പിടിയിലായ പ്രശാന്തിന്റെ മൊഴികൾ ചേർത്തുവെച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. അസിസ്റ്റാന്റ കമ്മിഷണർ പി.പി സദാനന്ദൻ, അന്വേഷണച്ചുമതലയുള്ള ചക്കരക്കൽ ഇൻസ്പെക്ടർ എൻ.കെ സത്യനാഥൻ എന്നിവർ തിങ്കളാഴ്ച രാത്രിയും ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു.
എന്നാൽ ഇയാളുടെ മൊഴികൾ ഭാഗികമായേ പോലീസ് വിശ്വസിക്കുന്നുള്ളൂ. എല്ലാം ചെയ്തത് അബ്ദൂൾ ഷുക്കൂറാണ് ഞാൻ വെറും സാക്ഷി മാത്രമാണ് എന്ന് സ്ഥാപിക്കാനാണ് ഇയാൾ ശ്രമിക്കുന്നത്. പ്രജീഷിനെ ഷുക്കൂർ മർദിക്കുന്നത് കണ്ടെന്നും എന്നാൽ മൃതദേഹം എങ്ങോട്ട് കൊണ്ടുപോയി എന്നത് തനിക്കറിയില്ലെന്നുമാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. സംഭവത്തിൽ മറ്റാരുടെയും പങ്ക് ഇയാൾ വെളിപ്പെടുത്തിയിട്ടുമില്ല.
എന്നാൽ പ്രജീഷിന്റെ മൃതദേഹം തുണിയിൽ വരിഞ്ഞുകെട്ടി ഷുക്കൂറിന് തനിച്ച് കൊണ്ടുപോകാൻ സാധിക്കില്ല. സംഭവം നടന്നതായി പറയുന്ന സ്ഥലത്തുനിന്ന് 10 കിലോമീറ്ററോളം അകലെയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലം. പ്രതികളായ രണ്ടുപേർതന്നെയാണ് മൃതദേഹം കൊണ്ടുപോയതെന്നാണ് പോലീസ് ഉറപ്പിക്കുന്നത്. ഏത് വാഹനത്തിലാണ് മൃതദേഹം കൊണ്ടുപോയതെന്ന് വ്യക്തമായിട്ടില്ല. ചക്കരക്കൽ നഗരത്തിൽത്തന്നെയുള്ള കുട്ടിക്കുന്നുമ്മൽ മെട്ടയിലുള്ള വിജനമായ സ്ഥലത്തുവെച്ചാണ് കൊല നടന്നതായി പറയുന്നത്.
ഇവിടെനിന്ന് പ്രജീഷിന്റെതെന്ന് കരുതുന്ന ഒരു ചെരുപ്പ് പോലീസിന് കിട്ടി. എന്നാൽ സംഭവദിവസം കനത്ത മഴ പെയ്തതിനാൽ വേറെ തെളിവുകളൊന്നും കണ്ടെടുക്കാൻ പോലീസിന് സാധിച്ചിട്ടില്ല. പ്രജീഷിനെ കൊന്ന ആയുധം കണ്ടെടുക്കേണ്ടത് കേസ് കോടതിയിൽ തെളിയിക്കേണ്ടതിന് പ്രധാനമാണ്. ഇതിനിടെ തനിക്ക് അബ്ദൂൾ ഷുക്കൂറിൽനിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് മോഷണം പോയ മരത്തിന്റെ ഉടമ മൗവ്വഞ്ചേരിയിലെ റഫീഖ് കഴിഞ്ഞദിവസം ചക്കരക്കൽ പോലീസിൽ പരാതി നൽകിയിരുന്നു.