മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി യോഗം ഇന്ന്. പിഎംശ്രീയിൽ സർക്കാരിനൊപ്പം നിൽക്കണമെന്ന തീരുമാനം യോഗത്തിൽ ലീഗ് നേതൃത്വം അറിയിക്കും. മന്ത്രിമാരുടെ സ്റ്റാഫുകളിൽ പരിഗണിക്കപ്പെടാത്തവരെ മറ്റ് പദവികളിൽ നിയമിക്കും. തെരഞ്ഞെടുപ്പ് അവലോകനവും യോഗത്തിന്റെ ലക്ഷ്യമാണ്. കോഴിക്കോട് ലീഗ് ഹൗസിൽ ഉച്ചയ്ക്കാണ് യോഗം ചേരുക. പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണണമെന്നാണ് ലീഗ് നിര്‍ദേശം. മന്ത്രിമാരുടെ പരാതികളും പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തിയെന്ന് പി.എം.എ സലാം വ്യക്തമാക്കിയിരുന്നു.
മന്ത്രിമാര്‍ക്ക് എതിരെ പാര്‍ട്ടിയിലുണ്ടായ അതൃപ്തി കൂടി കണക്കിലെടുത്താണ് ലീഗ് നേതൃത്വം മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. മന്ത്രിമാര്‍ക്കെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകളെ പി.എം.എ സലാം തള്ളിക്കളഞ്ഞെങ്കിലും മന്ത്രിമാര്‍ സംഘടനാ സംവിധാനത്തിലൂടെ തന്നെ പോകണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചതായി തുറന്ന് സമ്മതിച്ചിരുന്നു.





























