കോഴിക്കോട് : ഇനിയുള്ള ഒരുമാസക്കാലം ഇസ്ലാംമത വിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ പുണ്യനാളുകളാണ്. മനസ്സും ശരീരവും നവീകരിച്ച്, എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന മാസംകൂടിയാണ് റംസാന്‍. ഇനിയുള്ള ദിനങ്ങള്‍ വ്രതാനുഷ്ഠാനത്തിന്റേതാണ്. അതിനുമുന്നോടിയായി വീടുകള്‍ വൃത്തിയാക്കിയും പള്ളികള്‍ പെയിന്റടിച്ചും പ്രാര്‍ഥനയ്ക്ക് ഒരുങ്ങിക്കഴിഞ്ഞു. രാത്രിയിലെ പ്രത്യേക പ്രാര്‍ഥനയും റംസാന്‍ പ്രഭാഷണങ്ങളുംകൊണ്ട് പള്ളികളും വിശ്വാസികളുടെ ഭവനങ്ങളും മുഖരിതമാവും. അവരവരുടെ സന്തോഷമല്ല, മറ്റുള്ളവരെക്കൂടി കരുതലോടെ കാണുകയാണ് ഈ നാളുകളില്‍ വിശ്വാസികൾ ചെയ്യുന്നത്.
മാനവിതകയും ദാനധര്‍മങ്ങളും നിറഞ്ഞതാണ് ഓരോ ദിവസങ്ങളും. ഇല്ലാത്തവന്റെയും വിശക്കുന്നവന്റെയും വേദനയൊപ്പുന്ന മാസം കൂടിയാണ് റംസാന്‍. ദാനധര്‍മങ്ങള്‍ ചെയ്യുന്നത് ഏറ്റവും പുണ്യമായി കരുതുന്ന കാലമായതിനാല്‍ വിശ്വാസികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും അത്തരം കാര്യങ്ങള്‍ക്കാണ്. ഇഫ്താര്‍സംഗമങ്ങളും നോമ്പിന്റെ ഭാഗമാണ്.