കൊച്ചി : മുത്തൂറ്റിലെ ജീവനക്കാരുടെ സമരം ശക്തിപ്പെടുത്താൻ സിഐടിയു തീരുമാനം. ഹൈക്കോടതി ഇടപെട്ടിട്ടും മാനേജ്മെന്റ് വഴങ്ങാത്ത സാഹചര്യത്തിലാണ് സമരം ശക്തിപ്പെടുത്താൻ സിഐടിയു തീരുമാനിച്ചത്. മാർച്ച് 9ന് മുത്തൂറ്റ് എംഡിയുടെ വീട്ടിലേക്ക് മാർച്ച് നടത്താനും സിഐടിയു തീരുമാനിച്ചു.
യൂണിയൻ സെക്രട്ടറി ഉൾപ്പെടെ 164 ജീവനക്കാരെ പിരിച്ച് വിട്ടതിനെതിരെയാണ് മുത്തൂറ്റ് ജീവനക്കാർ കഴിഞ്ഞ 59 ദിവസമായി സമരം നടത്തിവന്നത്. എന്നാൽ മാനേജ്മെന്‍റ് വഴങ്ങാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തിപ്പെടുത്തുവാൻ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി മാർച്ച് 4ന് സമര സഹായ സമിതിയുടെ നേതൃത്വത്തിൽ എല്ലാ മുത്തൂറ്റ് ബ്രാഞ്ചുകൾക്ക് മുമ്പിലും പ്രകടനം സംഘടിപ്പിക്കും. മാർച്ച് 9ന് ഏറണാകുളത്തുള്ള മുത്തൂറ്റ് എം.ഡിയുടെ വസതിയിലേക്ക് സമരസമിതി മാർച്ച് നടത്തും.
ഹൈക്കോടതി ഇടപെട്ട് ഒത്തുതീർപ്പുണ്ടാക്കാൻ അഭ്യർത്ഥന നടത്തിയിട്ടും മാനേജ്‌മെന്റ് വഴങ്ങുന്നില്ലെന്നും ട്രേഡ് യൂണിയനെ അംഗീകരിക്കില്ലെന്നുമുള്ള വാശിയാണ് മാനേജ്‌മെന്റിനെന്നും സിഐടിയു കുറ്റപ്പെടുത്തി. ട്രേഡ് യൂണിയൻ രൂപീകരിക്കുവാനുള്ള അവകാശം സംരക്ഷിക്കാൻ ജീവനക്കാർ നടത്തുന്ന സമരം വിജയം വരെ തുടരാനാണ് സിഐടിയു തീരുമാനം. മാർച്ച് 3ന് മദ്ധ്യസ്ഥന്റെ സാന്നിധ്യത്തിൽ വീണ്ടും അനുരഞ്ജന ചർച്ച നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.