കോഴിക്കോട്: പഹല്‍ഗാം ഭീകരാക്രമണം നടന്നപ്പോള്‍ അപലപിച്ചില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ആരോപണത്തിനെതിരേ നിയമനടപടിയുമായി ജമാ അത്തെ ഇസ്‌ലാമി. വര്‍ഗീയ വിവേചനമുണ്ടാക്കി രാഷ്ട്രീയലാഭമുണ്ടാക്കാന്‍ എം.വി ഗോവിന്ദനും സഖാക്കളും പച്ചക്കള്ളമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍ വ്യക്തമാക്കി. ‘പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നപ്പോള്‍ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചില്ലെന്നുള്ള ശുദ്ധ അസംബന്ധമാണ് ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി എഴുന്നെള്ളിച്ചിരിക്കുന്നത്. സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ വ്യാജം പ്രചരിപ്പിക്കുന്ന സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്.
മുസ്ലിം സമുദായത്തെക്കുറിച്ചും മലപ്പുറം ജില്ലയെ സംബന്ധിച്ചും ഇടതുപക്ഷം കാലങ്ങളായി രൂപപ്പെടുത്തിയ വംശീയ ബോധത്തിന്റെ തുടര്‍ച്ചയാണ് പാര്‍ട്ടിസെക്രട്ടറിയുടെ ഈ പ്രസ്താവനയും. മുസ്ലിം സമുദായത്തെയും സംഘടനകളെയും അപരവത്കരിക്കുകയും ഭീകരവത്കരിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങളാണ് കേരളത്തില്‍ സി.പി.എം ഓരോ തെരഞ്ഞെടുപ്പുകളിലും ഉയര്‍ത്തുന്നത്. ഇസ്ലാമോഫോബിയ നാള്‍ക്കുനാള്‍ കേരളത്തില്‍ ബലപ്പെട്ടുവരുന്നതില്‍ സി.പി.എം നല്‍കുന്ന സംഭാവന വളരെ വലുതാണ്’, എം.വി. ഗോവിന്ദന്റെ ആരോപണത്തിന് മറുപടി നല്‍കിക്കൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഷിഹാബ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.
പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്ന ഉടനെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീര്‍ സയ്യിദ് സആദതുല്ലാഹ് ഹുസൈനി നടത്തിയ പ്രസ്താവനയും ഫെയ്‌സ്ബുക്ക് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രണത്തില്‍ പ്രതിഷേധിക്കാത്ത, അതിനെതിരേ നിലപാട് സ്വീകരിക്കാത്ത ഏറ്റവും പ്രധാനപ്പെട്ട പ്രസ്ഥാനം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, അത് ജമാ അത്തെ ഇസ്‌ലാമിയാണ് എന്നായിരുന്നു എം.വി. ഗോവിന്ദന്‍ പറഞ്ഞത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചതിനെ വിമര്‍ശിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.





























