കൊല്ലം: സ്പീക്കറെ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥ ഇരുപത്തിയഞ്ചാം ദിനത്തോടനുബന്ധിച്ചു കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. അടിയന്തരപ്രമേയ നോട്ടിസ് അനുവദിക്കണോ എന്നു നിശ്ചയിക്കാനുള്ള അവകാശം സ്പീക്കർക്കുമുണ്ട്. എന്നാൽ ജനാധിപത്യ പ്രക്രിയയോടുള്ള അസഹിഷ്ണുതയാണ് പ്രതിപക്ഷം പ്രകടിപ്പിക്കുന്നത്. സ്പീക്കറുടെ മുഖം കാണാത്ത രീതിയിൽ ബാനർ ഉയർത്തിപിടിക്കുക, ഓഫീസ് ഉപരോധിക്കുക, വാച്ച് ആൻഡ് വാർഡിനെ ഉപദ്രവിക്കുക ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല. ഈ ജനാധിപത്യവിരുദ്ധതയ്ക്കെതിരെ ശക്തമായ കേരളത്തിൽ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
കേരളം പോലെ ഏറ്റവും നന്നായി നിയമസഭാ സമ്മേളനം ചേരുന്ന സഭകൾ ഇന്ത്യയിലില്ല. അതെല്ലാം അലങ്കോലപ്പെടുത്തുന്ന സമീപനമാണ് കുറച്ചു ദിവസമായി സഭയിൽ നടക്കുന്നത്. ബ്രഹ്മപുരം തീപിടുത്തത്തിൽ വിജിലൻസ് ഉൾപ്പടെ സമഗ്ര അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പൊലീസിന്‍റെ അന്വേഷണം, വിദഗ്ധ സമിതിയുടെ അന്വേഷണം, വിജിലിൻസ് അന്വേഷണം എന്നിവയിലൂടെ കാര്യങ്ങൾ പുറത്തു വരും, എം. വി. ഗോവിന്ദൻ വ്യക്തമാക്കി. വിഷയദാരിദ്രം മൂലമാണു മന്ത്രി മുഹമ്മദ് റിയാസിനെ കടന്നാക്രമിക്കുന്നത്. വ്യക്തിപരമായി ആക്രമിക്കേണ്ട കാര്യമില്ല. കേന്ദ്ര ഗവൺമെന്‍റിന്‍റെ വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. എന്നാൽ പ്രതിപക്ഷം അതിലൊന്നും പ്രതികരിക്കുന്നില്ല, എം. വി. ഗോവിന്ദൻ പറഞ്ഞു.