തിരുവനന്തപുരം : പ്രായപരിധി മാനദണ്ഡത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് തുടരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രായപരിധിയിൽ ഇളവുളള രാജ്യത്തെ ഏക നേതാവ് പിണറായിയാണെന്നും എം.വി.ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ പാർട്ടി കോൺഗ്രസ് തന്നെ പിണറായിക്ക് ഇളവ് നൽകിയതാണെന്നും ആ ഇളവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ എം വി ഗോവിന്ദൻ വ്യക്തമാക്കുന്നു. പ്രായപരിധി മാനദണ്ഡത്തിൽ ഒഴിവാകുന്ന നേതാക്കളെ തുടർന്നും പാർട്ടിയുമായി സഹകരിപ്പിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. കൊല്ലം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി 24ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് എം.വി ഗോവിന്ദൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
75 വയസ് പിന്നിട്ട പിണറായി വിജയന് പ്രായപരിധി മാനദണ്ഡത്തിൽ നിന്ന് കണ്ണൂർ പാർട്ടി കോൺഗ്രസ് ഇളവ് നൽകിയതാണ്. ഇത്തവ ഇളവ് നൽകുന്നത് സംസ്ഥാന സമ്മേളനം പരിഗണിക്കുമോ എന്ന ചോദ്യത്തിനാണ് എം.വി. ഗോവിന്ദൻ സ്ഥിരീകരണം നൽകിയത്. 75 വയസ്സ് കഴിഞ്ഞവർ പാർട്ടി പദവികളിലും അധികാര സ്ഥാനങ്ങളിലും തുടരരുത് എന്നാണ് സിപിഐഎം തീരുമാനം. കേരള മുഖ്യമന്ത്രിയെന്ന പരിഗണനയില്‍ പിണറായി വിജയന് കഴിഞ്ഞതവണ അനുവദിച്ചതുപോലെ ഇളവ് ഇത്തവണയും നല്‍കാനുള്ള സാധ്യതയാണ് ഇതോടെ വ്യക്തമാകുന്നത്. പ്രവര്‍ത്തനപാരമ്പര്യവും അനുഭവസമ്പത്തും യോഗ്യതയും പിണറായി വിജയന് ഉണ്ടെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞു വെയ്ക്കുന്നത്.