തിരുവനന്തപുരം: ഇന്ത്യയുടെ വിവിധ മേഖലകളില്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിശക്തമായ രീതിയിലുള്ള ന്യൂനപക്ഷ വേട്ടയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ന്യൂനപക്ഷ വേട്ട ഏറ്റവും കൂടുതല്‍ നടക്കുന്നത് ഛത്തീസ്ഗഡിലാണ്. ബജ്‌റംഗ്ദള്‍ സംഘപരിവാര്‍ പോലുള്ള സംഘടനങ്ങള്‍ ബോധപൂര്‍വ്വം ഭരണം കയ്യിലെടുക്കുകയാണ്. കന്യാസ്ത്രീകള്‍ക്ക് അവരുടെ പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത രീതിയാണ്. സംഘപരിവാര്‍ അവര്‍ക്ക് നേരെ കടന്നാക്രമണം നടത്തുന്നു. ഭരണഘടനാപരമായ സ്വാതന്ത്ര്യം അനുവദിക്കില്ല എന്നതാണ് ഇവിടെ നടക്കുന്നത്.
ഇതില്‍ രാജ്യവ്യാപകമായ പ്രതിഷേധം അനിവാര്യമാണ്.ഭരണഘടന വിരുദ്ധമായ ന്യൂനപക്ഷ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ നമുക്ക് ചുമതല ഉണ്ട്. രാജ്യവ്യാപകമായി വലിയ കടന്നാക്രമണങ്ങളും കൊലപാതകങ്ങളും നടക്കുന്നു.അത് അനുവദിച്ച് കൊടുക്കാനാകില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനും കന്യാസ്ത്രീയുടെ കുടുംബത്തെ സന്ദർശിച്ചു.മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റാണ് നടന്നത്. സംസ്ഥാന സർക്കാരിന്‍റെ എല്ലാ പിന്തുണയും കുടുംബത്തിനുണ്ട്. നിയമപരമായ എല്ലാ വഴികളും തേടാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.





























