പത്തനംതിട്ട : ഹൈക്കോടതിയില്‍ കേസ് ആയതോടെ മൈലപ്രാ സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതി പിരിച്ചുവിടാന്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് ഇനി കഴിയില്ല. ഭരണസമിതി പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുകൊണ്ട് ചില നിക്ഷേപകര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ബാങ്കിന്റെ ഭരണസമിതിക്കുവേണ്ടി പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ കക്ഷി ചേര്‍ന്നു. ഇതോടെ ഭരണസമിതിക്ക് തങ്ങളുടെ നിലപാടുകളും തെളിവുകളും കോടതിയില്‍ നിരത്തി ബാങ്കിന് ഇപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ഥ ചിത്രം കോടതിയെ ബോധ്യപ്പെടുത്താം.
ഇതുവരെയുള്ള നടപടി ക്രമങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ സഹകരണ വകുപ്പിലെ സാറന്‍മാരും അല്‍പ്പം ബുദ്ധിമുട്ടും. ബാങ്കിലെ കണ്‍കറന്റ് ഓഡിറ്റര്‍മാര്‍, ക്രമമായി പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഇന്‍സ്പെക്ടര്‍മാര്‍, ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയവര്‍, ബാങ്കിന്റെ ചുമതല ഉണ്ടായിരുന്ന അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ (ARO), ജോയിന്റ് രജിസ്ട്രാര്‍മാര്‍ (JR)എന്നിവരൊക്കെ തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകളും സര്‍ട്ടിഫിക്കറ്റുകളും പൂര്‍ണ്ണമായി ശരിയാണെന്ന് സമര്‍ത്ഥിക്കേണ്ടിവരും. ഇപ്പോഴത്തെ കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ മൈലപ്രാ ബാങ്കില്‍ മൂന്നുവര്‍ഷം കണ്‍കറന്റ് ഓഡിറ്റര്‍ ആയിരുന്നു. ഇപ്പോഴത്തെ ജോയിന്റ് രജിസ്ട്രാര്‍ മൈലപ്രാ ബാങ്കില്‍ ടെസ്റ്റ് ഓഡിറ്റും നടത്തിയിട്ടുണ്ട്. അന്നൊന്നും ബാങ്കില്‍ ക്രമക്കേടുകള്‍ ഒന്നും ഇവര്‍ കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിലധികമായി അമൃത ഫാക്ടറിക്ക് സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയാണ് വായ്പകള്‍ നല്‍കിയതെന്ന് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ ഇവരൊക്കെ അന്ന് എന്താണ് ചെയ്തതെന്ന് കോടതിയെ ബോധിപ്പിക്കേണ്ടിവരും. മൈലപ്രാ ബാങ്കിലെ ജീവനക്കാര്‍ അനര്‍ഹമായ ശമ്പളവും ആനുകൂല്യങ്ങളും വര്‍ഷങ്ങളായി തട്ടിയെടുത്തിട്ടും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് പറയുമ്പോള്‍ ഇത് കോടതിയെ പറഞ്ഞു വിശ്വസിപ്പിക്കേണ്ട ബാധ്യതയും ഇവര്‍ക്കാണ്. കണക്കിലെ കളികള്‍ കൊണ്ട് ബാങ്കിനെ ക്ലാസ് ഒന്ന് സ്പെഷ്യല്‍ ഗ്രേഡില്‍ നില നിര്‍ത്തുവാന്‍ സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്നതും കോടതിയില്‍ തെളിയും. ഇതോടെ പല ഉദ്യോഗസ്ഥരുടെയും മുഖംമൂടി അഴിഞ്ഞുവീഴും. ഒപ്പം ബാങ്കിലെ ചില ജീവനക്കാരും മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവും തമ്മിലുള്ള രഹസ്യബന്ധവും ഇടപാടുകളും പുറത്തുവരും.
ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വിഷമം ചില കൂലിയെഴുത്തുകാര്‍ക്കാണ്. ഉദ്യോഗസ്ഥ – മാധ്യമ അജണ്ടയുടെ ഭാഗമായിരുന്നു മൈലപ്രാ ബാങ്കിനെതിരെയുള്ള സംഘടിത നീക്കം. സത്യവുമായി പുലബന്ധംപോലും ഇല്ലാത്ത വാര്‍ത്തകള്‍ ഓരോ ദിവസവും പടച്ചുവിട്ടുകൊണ്ടിരുന്നു. മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ വെള്ളപൂശിക്കൊണ്ട് പ്രസിഡന്റ് ജെറി ഈശോ ഉമ്മനെ അഴിമതിക്കാരനാക്കി ചിത്രീകരിക്കുവാന്‍ ഓരോ വാര്‍ത്തയിലും ശ്രമിച്ചിരുന്നു. ജോഷ്വാ മാത്യുവുമായി രഹസ്യ ബന്ധവും ഇടപാടുകളും ചിലര്‍ക്കുണ്ടായിരുന്നു. ബാങ്കില്‍ വന്‍തുക കുടിശ്ശിക വരുത്തിയവരും ഇവരോടൊപ്പം കൂടി മൈലപ്രാ ബാങ്കിനെതിരെ പ്രചരണം നടത്തി. സഹകരണ നിയമവും കമ്പിനി നിയമവും എന്തെന്നറിയാത്ത മാധ്യമ പുങ്കുവന്മാര്‍ പരമ്പരകളുമായി ജനങ്ങളെയും നിക്ഷേപകരെയും വഴിതെറ്റിച്ചു. ഇതൊക്കെ ഇനിയും മറനീക്കി പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.