തിരുവനന്തപുരം : പോലീസ് സ്റ്റേഷനുകളിലേക്ക് മഹീന്ദ്ര ബൊലേറോ ജീപ്പുകൾ വാങ്ങിയതിലും ദുരൂഹത. മലിനീകരണത്തോത് കൂടുതലായതിനാൽ അടുത്ത മാസം 31ന് ശേഷം വിറ്റഴിക്കാനാകാത്ത ബിഎസ് 4 ഇനത്തിൽപ്പെട്ട 202 ജീപ്പുകളാണ് അടുത്തിടെ വാങ്ങിയത്. ഇത് കമ്പനിയെ സഹായിക്കാനാണെന്നാണ് ആരോപണം.
ഈ മാസം 6 നാണ് 202 മാഹേന്ദ്ര ബോലേറോ ജീപ്പുകള്‍ മുഖ്യമന്ത്രി സേനക്ക് കൈമാറിയത്. ഒരു സ്റ്റേഷനിൽ രണ്ട് ജീപ്പുകളാക്കുന്നതിന്റെ ഭാഗമായാണ് ജീപ്പുകള്‍ വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്. പക്ഷെ വാങ്ങിയ ജീപ്പുകൾ മുഴുവൻ കേന്ദ്രത്തിന്റെ വായുമലിനീകരണ തോത് അനുസരിച്ചുള്ള ഭാരത് സ്റ്റേജ് 4 ജീപ്പുകൾ. ഇത്തരം വാഹനങ്ങൾ മാർച്ച് 31 വരെ മാത്രമേ രജിസ്റ്റർ ചെയ്യാനാകൂ. ഏപ്രിൽ ഒന്ന് മുതൽ ഭാരത് 6 വാഹനങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്യാനാകുക.
രജിസ്ട്രേഷൻ കാലാവധി തീരാൻ പോകുന്ന തരം വാഹനങ്ങൾ എന്തിന് വാങ്ങിക്കൂട്ടി എന്നതാണ് പ്രശ്നം. കൈവശമുള്ള ബിഎസ് 4 വാഹനങ്ങൾ പല കമ്പനികളും ഇപ്പോൾ വൻതോതിൽ വില കുറച്ച് വിറ്റഴിക്കുകയാണ്. കമ്പനിയുടെ സ്റ്റോക്ക് തീർക്കാനാണോ പോലീസ് വൻ തോതിൽ ബിഎസ് 4 വാഹനങ്ങൾ വാങ്ങിയതെന്ന സംശയമാണ് ബലപ്പെടുന്നത്. അഞ്ചരലക്ഷമാണ് ഒരു വാഹനത്തിനരെ ശരാശരി നൽകിയ വില. വേണമെങ്കിൽ ഇപ്പോൾ തന്നെ വിപണയിൽ ഉള്ള ബിഎസ് 6 വാഹനങ്ങൾ പോലീസിന് വാങ്ങാമായിരുന്നു. അതേ സമയം വാഹനം വാങ്ങാനായി കേന്ദ്ര സംസ്ഥാന ഫണ്ടിൽ നിന്നും അനുവദിച്ച തുക മാർച്ച് അവസാനം മുമ്പ് ചെലവഴിക്കേണ്ടതുണ്ടെന്നാണ് പോലീസ് വിശദീകരണം. ഇ ടെണ്ടർ വഴിയാണ് കരാർ ഒപ്പിട്ടതെന്നും വിശദീകരിക്കുന്നു. ബിഎസ് 6 വാഹനങ്ങൾക്ക് വില കൂടുതലാണെന്നാണ് പോലീസ് നിലപാട്.