കോയമ്പത്തൂർ : ശ്രീലങ്കൻ അധോലോക നേതാവ് അങ്കോട ലക്കയുടെ ഡി.എൻ.എ പരിശോധനാഫലം പുറത്തുവന്നു. മരണമടഞ്ഞ് ഒരുവർഷത്തിനുശേഷമാണ് പരിശോധനറിപ്പോർട്ട് ലഭിക്കുന്നത്. മരണം സംബന്ധിച്ച് ഒട്ടേറെ ദുരൂഹതകൾ തീർക്കുന്ന ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് സി.ബി.സി.ഐ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.
2020 ജൂലൈ മൂന്നിന് നെഞ്ചുവേദനയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും മരണം സ്ഥിരീകരിച്ചശേഷം സർക്കാർ ആശുപത്രിയിൽ കാണിച്ച് മരണസർട്ടിഫിക്കറ്റ് വാങ്ങിയശേഷം മധുരയിൽ എത്തിച്ച് കത്തിച്ചുകളയുകയായിരുന്നു. മരണമടയുമ്പോൾ ഇയാളുടെ പക്കൽനിന്ന് കിട്ടിയ ആധാർകാർഡിൽ പ്രദീപ്സിങ് എന്നായിരുന്നു പേര് ചേർത്തിരുന്നത്. വ്യാജ ആധാർ കാർഡ് സൃഷ്ടിച്ചത് തിരുപ്പൂർ സ്വദേശി ധ്യാനേശ്വരനും അഭിഭാഷക ശിവകാമി സുന്ദരിയുമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. എങ്കിലും മരിച്ചവ്യക്തി അങ്കോട ലക്ക തന്നെയാണോ എന്നകാര്യം ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല.
പിന്നീട് കേസ് ഏറ്റെടുത്ത സി.ബി.സി.ഐ.ഡി. ഉദ്യോഗസ്ഥരാണ് ഡി.എൻ.എ പരിശോധനയ്ക്കായി ശ്രീലങ്കൻ എംബസിമുഖേന അങ്കോട ലക്കയുടെ അമ്മ ചന്ദ്രിക ഫെറെരയെ സമീപിച്ച് സാമ്പിളുകൾ ശേഖരിച്ച് ഇന്ത്യയിലെത്തിച്ച് പരിശോധന നടത്തിയത്. കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടസമയത്ത് ശേഖരിച്ച സാമ്പിളുകൾ ഡി.എൻ.എ പരിശോധനയ്ക്കായി ഉപയോഗിക്കുകയും ചെയ്തു. ഇതിന്റെ റിപ്പോർട്ടാണ് ഇപ്പോൾ ലഭിച്ചത്. ഇതിനിടെ ബെംഗളൂരുവിൽ അറസ്റ്റിലായ ഇയാളുടെ കൂട്ടാളി ചനുക ധനനായകാ (ലാഡിയ 38), ഇയാൾക്ക് അഭയംനൽകി താമസിപ്പിച്ച ഗോപാലകൃഷ്ണൻ (ജയപാൽ 43) എന്നിവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഏഴുദിവസത്തെ സി.ബി.സി.ഐ.ഡി കസ്റ്റഡി കോടതി അനുവദിച്ചു.





























