ഹൽദ്വാനി: ദേശീയ ഗെയിംസിൽ ആദ്യ സ്വർണം സ്വന്തമാക്കി കേരളം. ഭാരോദ്വഹനത്തിൽ സുഫ്ന ജാസ്മിനാണ് സ്വർണം നേടിയത്. വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്നയുടെ സുവർണ നേട്ടം. മഹാരാഷ്ട്രയുടെ ദീപാലി ഗുർസാലെ വെള്ളിയും മധ്യപ്രദേശിന്റെ റാണി വെങ്കലവും നേടി. ദേശീയ ഗെയിംസിലെ ആദ്യ ദിനമായ ഇന്നലെ നീന്തലിൽ കേരളത്തിനായി സജൻ പ്രകാശ് ഇരട്ടവെങ്കലം നേടിയിരുന്നു. 200 മീറ്റർ ഫ്രീസ്റ്റൈൽ (1:53.73 മിനിറ്റ്), 100 മീറ്റർ ബട്ടർഫ്ലൈ (54.52 സെക്കൻഡ്) എന്നിവയിലാണ് സജൻ വെങ്കലം നേടിയത്. കഴിഞ്ഞ ദേശീയ ഗെയിംസിൽ 100 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണവും 200 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയും നേടിയിരുന്നു സജൻ. ഇന്നലത്തെ 2 മെഡൽ നേട്ടത്തോടെ ദേശീയ ഗെയിംസുകളിലെ സജന്റെ ആകെ മെഡൽ നേട്ടം 28 ആയി. ഇതുവരെ 14 സ്വർണമാണ് സജൻ സ്വന്തമാക്കിയത്. 200 മീറ്റർ ഫ്രീസ്റ്റൈലിൽ കർണാടകയുടെ ശ്രീഹരി നടരാജനാണു സ്വർണം നേടിയത്.
അതേസമയം തുടർച്ചയായ മൂന്നാം ജയത്തോടെ ബീച്ച് ഹാൻഡ്ബോളിൽ കേരളം സെമി ഫൈനലിൽ കടന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളം ബംഗാളിനെ പരാജയപ്പെടുത്തി (2–0). ഇന്നു നടക്കുന്ന സെമിയിൽ കേരളം അസമിനെ നേരിടും. വനിതകളുടെ വാട്ടർപോളോയിൽ നിലവിലെ ചാംപ്യൻമാരായ കേരളം 25–0ന് തമിഴ്നാടിനെ തോൽപിച്ചു മുന്നേറ്റം തുടങ്ങി. വനിതകളുടെ ബാസ്കറ്റ്ബോളിലും ആദ്യ മത്സരത്തിൽ കേരളം വിജയിച്ചു. ഉത്തർപ്രദേശിനെയാണു തോൽപിച്ചത് (73–37).വനിതകളുടെ വോളിബോളിൽ ആദ്യ മത്സരത്തിൽ കേരളം ബംഗാളിനെ പരാജയപ്പെടുത്തി (25–22, 25–15, 25–11). പുരുഷ വിഭാഗം റഗ്ബിയിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട കേരളം രണ്ടാം മത്സരത്തിൽ ഉത്തരാഖണ്ഡിനെ തോൽപ്പിച്ചു. ഷൂട്ടിങ് 10 മീറ്റർ എയർറൈഫിളിൽ കേരളത്തിന്റെ വിദർശ കെ. വിനോദ് യോഗ്യത റൗണ്ടിൽ 633 പോയിന്റ് നേടി ഫൈനലിൽ പ്രവേശിച്ചു. പുരുഷ വിഭാഗം വുഷു സാന്ദ ഇനത്തിൽ 65 കിലോഗ്രാമിൽ കേരളത്തിന്റെ സഫീറും 75 കിലോഗ്രാമിൽ മുഹമ്മദ് സിനാനും പ്രീക്വാർട്ടറിൽ കടന്നു.