പത്തനംതിട്ട: ചേമ്പ് കൊടുത്ത് ചേന വാങ്ങാം….പാവക്ക കൊടുത്ത് പടവലങ്ങ വാങ്ങാം. ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 9 മണിക്ക് കുമ്പഴ – വെട്ടൂരില്‍ എത്തിയാല്‍ ഇന്നത്തെ തലമുറയിലെ ബഹുഭൂരിപക്ഷംപേരും കണ്ടിട്ടില്ലാത്ത ആ പഴയകാല നാട്ടുച്ചന്ത കാണാം.
പഴമയുടെ തനിമ പേറുന്ന കാർഷിക സംസ്കൃതിയുടെ ഭാഗമായ നാട്ടുചന്തയുടെ പുനരാവിഷ്കരണത്തിന് ഒരിക്കൽകൂടി വേദി ഒരുങ്ങുന്നു. ഗതകാല സ്മരണകളുടെ തനത് പുനരാവിഷ്കരണത്തിന് വഴിതുറക്കുന്നത് വെട്ടൂർ ജംഗ്ഷനിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ അഡ്വക്കറ്റ് വെട്ടൂർ ജ്യോതി പ്രസാദിന്റെ വസതിയാണ്. പഴയകാലത്ത് കർഷക സമൂഹം ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കൾ നാട്ടു കവലയിലെ പ്രധാന കേന്ദ്രത്തിൽ എത്തിച്ച് ഉൽപ്പന്നങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്ന രീതിയാണ് നടന്നുവന്നിരുന്നത്. തിരക്കേറിയ ജീവിത സാഹചര്യത്തിലേക്ക് പുതുതലമുറ മാറുകയും മനുഷ്യർ കാർഷിക ഉൽപ്പാദനത്തോട് വിടപറയുകയും ചെയ്തതോടെ ഈ സമ്പ്രദായവും അന്യം നിന്നു .
ചക്ക , മാങ്ങ , തേങ്ങ, വാഴക്കുലകൾ , മരച്ചീനി, മുട്ട, ചേമ്പ് , കറിവേപ്പില തുടങ്ങിയ എല്ലാ ഉൽപ്പന്നങ്ങളും വിപണിയിലെത്തിച്ച് കൈമാറ്റം ചെയ്യുന്ന ബാർട്ടർ സമ്പ്രദായത്തിൽ ആണ് നാട്ടു ചന്ത നടന്നിരുന്നത്.
ഏപ്രിൽ 26-ന് ഞായറാഴ്ച രാവിലെ 9.30 മണിക്ക് നാട്ടു ചന്ത ആരംഭിക്കും. ആന്റോ ആൻറണി എംപി, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് എന്നിവർ പരസ്പരം കാർഷിക വിഭവങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്യും.
വെട്ടൂർ ഒമ്പതാം വാർഡിലെ മുന്നൂറോളം കുടുംബങ്ങൾക്ക് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യന്റെ സഹായത്താൽ പച്ചക്കറികളും അന്നേദിവസം വിതരണം ചെയ്യുമെന്ന് ജ്യോതി പ്രസാദ് അറിയിച്ചു. കൂടാതെ പച്ചക്കറി വിത്തുകളും കുട്ടികൾക്ക് ആവശ്യമുള്ള ബാലപ്രസിദ്ധീകരണങ്ങളും വിതരണം ചെയ്യും.