കാസർഗോഡ് : സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് രണ്ടാം ദിനം. കാസർഗോഡ് ജില്ലയിലെ മണ്ഡലങ്ങളിൽ ഇന്ന് പര്യടനം പൂർത്തിയാക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ പൗരപ്രമുഖമായി കൂടിക്കാഴ്ച നടത്തും. കാസർഗോഡ് റസ്റ്റ് ഹൗസിലാണ് യോഗം. പത്തരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടർന്ന് കാസർഗോഡ് മണ്ഡലം നവകേരള സദസ് നായന്മാർമൂല മിനി സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് നവകേരള സദസ്. തുടർന്ന് നാളെ കണ്ണൂർ ജില്ലയിലാണ് പര്യടനം നടക്കുന്നത്.
ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം കാണാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്നതാണ് നവകേരള സദസ്. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് നവകേരള സദസിന്‍റെ സമാപനം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും നടത്തുന്ന ഈ പരിപാടി ധൂര്‍ത്താണെന്ന് ആരോപിച്ച് യുഡിഎഫ് നവകേരള സദസ് ബഹിഷ്കരിക്കുകയാണ്.