കോട്ടയം : ജനങ്ങളെ കബളിപ്പിച്ച സർക്കാർ അത് മറയ്ക്കാൻ നടത്തുന്ന അശ്ലീല നാടകമാണ് നവകേരള സദസ്സെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ജനങ്ങളോട് സർക്കാർ ആകാശവാണിയാകുന്ന കാഴ്ചയാണ് നവകേരള സദസ്സില്‍ നടക്കുന്നത്. അഞ്ച് മാസം മുമ്പ് മന്ത്രിമാർ നടത്തിയ താലൂക്ക് തല അദാലത്തിൽ നൽകിയ പരാതികൾ പോലും പരിഹരിക്കപ്പെട്ടില്ല. ജനങ്ങളുടെ ചെലവിൽ നടക്കുന്ന നാടകമാണിത്. എന്തു പ്രയോജനമാണ് ഇതു കൊണ്ട് ഉണ്ടാകുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു. 9 ലക്ഷം പേർ ലൈഫിൽ വീടിന് കാത്തിരിക്കുകയാണ്. സപ്ലൈക്കോ പൂട്ടാറായി. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പോലും പണം നൽകാത്ത സർക്കാർ കെട്ടുകാഴ്ച നടത്തുകയാണ്. സംഘാടനം സി പി എമ്മും ചെലവ് നാട്ടുകാരുമാണ് വഹിക്കുന്നത്. യുഡിഎഫിലെ ഒരാളും ഇതിന്റെ ഭാഗമാവില്ല. എൻ എ നെല്ലിക്കുന്ന് നവകേരള സദസിനെ പരിഹസിച്ചതാണ്.
സി പി എമ്മും ബിജെപിയും യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് എന്നു പറഞ്ഞ് ഇറങ്ങിയിരിക്കുകയാണിപ്പോള്‍. എന്തെങ്കിലും പുഴുക്കുത്ത് ഉണ്ടെങ്കിൽ പുറത്തു വരട്ടെ. ഏത് അന്വേഷണവും നടക്കട്ടെ. കേരള ബാങ്കിലെ ലീഗ് പ്രാതിനിത്യം യുഡിഎഫ് ചർച്ച ചെയ്യും. റോബിൻ ബസിന് ബാധകമാവുന്ന നിയമം മുഖ്യമന്ത്രിയുടെ വാഹനത്തിന് ഇല്ലേയെന്നും വിഡി സതീശന്‍ ചോദിച്ചു. റോബിൻ ബസ് നിയമ ലംഘനം നടത്തിയെങ്കിൽ അതിന് ആനുപാതികമായ നിയമ നടപടി വേണം. ഇത് പിന്നാലെ നടന്ന് വേട്ടയാടുകയാണ്. രാജാവിന് ഒരു നിയമവും പ്രജകൾക്ക് മറ്റൊരു നിയമവും എന്ന രീതി പാടില്ല.