കോന്നി : എ ഡി എം നവീൻ ബാബുവിബിന്റെ മരണത്തിൽ ഗൂഡാലോചന സംശയിക്കുന്നതായി കണ്ണൂരിൽ നിന്ന് വന്ന പ്രത്യേക അന്വേഷണ സംഘത്തിന് നവീൻ ബാബുവിന്റെ കുടുംബം മൊഴി നൽകി. നവീൻ ബാബുവിന്റെ മരണത്തിന് ഒരു മാസത്തിന് ശേഷം മലയാലപുഴയിലെ വീട്ടിൽ എത്തി സംഘം നടത്തിയ മൊഴിയെടുപ്പിൽ ആണ് കുടുംബം മൊഴി നൽകിയത്. കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന് യാത്രയയപ്പ് ഒരുക്കിയതിലും പെട്രോൾ പമ്പ് വിഷയത്തിലും ഗൂഡാലോചന സംശയിക്കുന്നതായാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരൻ പ്രവീൺ ബാബു, അമ്മാവന്റെ മകൻ ഹരീഷ് എന്നിവർ മൊഴി നൽകിയത്. മരണപെടുന്നതിന് തൊട്ട് മുൻപ് വരെയുള്ള ഫോൺ കോളുകളുടെ ലിസ്റ്റുമായാണ് അന്വേഷണ സംഘം മലയാലപുഴയിലെ വീട്ടിൽ മൊഴി രേഖപെടുത്താൻ എത്തിയത്.
മരണപ്പെടുന്നതിന് മുൻപ് ആരൊക്കെയാണ് വിളിച്ചത് എന്ന് വ്യക്തത വരുത്തുവാൻ അന്വേഷണ സംഘം ശ്രമം നടത്തുന്നുണ്ട്. റ്റി വി പ്രശാന്തിന്റെ ഇടപെടലിലും ഗൂഡാലോചന ഉണ്ടെന്ന് അന്വേഷണ സംഘത്തോട് മൊഴി നൽകിയിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണത്തിന് ശേഷം ആദ്യ ഘട്ടത്തിൽ സംഘം വീട്ടിൽ എത്തി മൊഴി രേഖപെടുത്തിയിരുന്നു എങ്കിലും മരണത്തിന്റെ ആഘാദത്തിൽ കുടുംബത്തിന്റെ മൊഴി പൂർണ്ണമായി രേഖപെടുത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ഉച്ചക്ക് പന്ത്രണ്ടരയോടെ ആണ് കണ്ണൂർ ടൗൺ എസ് എച്ച് ഒ ശ്രീജിത്ത് കോടേരി, സി പി ഒ ഷിജി, എസ് സി പി ഒ ഷൈജു എന്നിവർ അടങ്ങുന്ന അന്വേഷണ സംഘം മലയാലപുഴയിലെ വീട്ടിൽ എത്തിയത്. രണ്ടര മണിക്കൂർ നീണ്ടുനിന്ന മൊഴിയെടുപ്പിന് ശേഷമാണ് സംഘം തിരികെ മടങ്ങിയത്.





























