തിരുവനന്തപുരം : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റേത് ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നിഷ്ഠൂരമായ പ്രസംഗത്തിന്റെ രക്തസാക്ഷിയാണ് നവീൻ. പെട്രോൾ പമ്പ് അനുവദിക്കുന്നതിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എന്ത് അധികാരമാണ് ഉള്ളതെന്ന് ചോദിച്ച രാഹുൽ പമ്പുടമ പി പി ദിവ്യയേയും കാണേണ്ടതു പോലെ കണ്ടിട്ടുണ്ടാകാമെന്നും പ്രതികരിച്ചു. വളരെ വേദന നിറഞ്ഞ ദിവസമാണ് ഇന്ന്. നവീൻ ബാബുവിന്റേത് ഇൻസ്റ്റിറ്റ്യൂഷണൽ മർഡറാണ്. യാത്രയയപ്പ് ചടങ്ങിന് ക്ഷണിക്കപ്പെടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നിഷ്ഠൂരമായ പ്രസംഗത്തിന്റെ രക്തസാക്ഷിയാണ് നവീൻ. അഴിമതി ആരോപണം എങ്കിൽ യാത്രയയപ്പ് ചടങ്ങിലാണോ പറയേണ്ടത്. അധികാരത്തിന്റെ അഹങ്കാരമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കാണിച്ചത്. രണ്ട് ദിവസം കൊണ്ട് കാണിച്ചു തരാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. ഒരു പെട്രോൾ പമ്പ് അനുവദിക്കുന്നതിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എന്ത് അധികാരമാണ് ഉള്ളത്. ശുപാർശ ചെയ്തെങ്കിൽ അധികാര ദുർവിനിയോഗം നടന്നു. പെട്രോൾ പമ്പുടമ പി പി ദിവ്യയേയും കാണേണ്ടതുപോലെ കണ്ടിട്ടുണ്ടാകാം രാഹുൽ മങ്കൂട്ടത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ജില്ലയാണ് കണ്ണൂർ. പി പി ദിവ്യ യാത്രയയപ്പ് യോഗത്തിൽ വലിഞ്ഞു കയറിച്ചെന്ന് വായിൽ തോന്നിയത് വിളിച്ചു കൂവുകയാണോ ചെയ്യേണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഴുതി ഒരു പരാതി നൽകുകയാണ് ചെയ്യേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. മനുഷ്യത്വത്തിന്റെ ആരാച്ചാരായി പി പി ദിവ്യ മാറി. പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. കൃത്യമായ അന്വേഷണം നടത്തണം. പമ്പുടമയിൽ നിന്ന് പി.പി ദിവ്യ പണം വാങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടണം. തൻറെ ചെറുപ്രായത്തിൽ അച്ഛൻ നഷ്ടപ്പെട്ടതാണെന്നും അതിൻ്റെ വേദന തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.