പത്തനംതിട്ട: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആരോപണ വിധേയയായ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയ്ക്കെതിരെ സുപ്രധാന നീക്കവുമായി കുടുംബം. ദിവ്യയുടെ ജാമ്യ ഹർജിയിൽ നവീൻ ബാബുവിന്റെ കുടുംബം കക്ഷിചേരും. നാളെത്തന്നെ നടപടികൾ തുടങ്ങുമെന്നും കണ്ണൂർ കളക്ടറുടെ കത്തിൽ തൃപ്തരല്ലെന്നും കുടുംബം അറിയിക്കുകയുണ്ടായി. കണ്ണൂർ കളക്റ്ററുടെ അനുശോചന വാക്കുകൾ ആവശ്യമില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചതായി ജോയിൻ്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി അഖിൽ പറഞ്ഞു.
സബ് കളക്ടറുടെ കൈവശം കവറിൽ കൊടുത്തുവിട്ട കത്തിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞതായി അഖിൽ പറഞ്ഞു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കത്തിൽ അതൃപ്തയാണ്. കത്തിൽ വിഷയങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. കളക്ടറുടെ വ്യക്തിപരമായ അനുഭവങ്ങൾ സൂചിപ്പിച്ചു എന്നല്ലാതെ മറ്റൊന്നുമില്ല. കത്തിനെ ഗൗരവമായി കാണുന്നില്ല. ഓൺലൈൻ ചാനലിനെ വിളിച്ച് ഇത്തരത്തിൽ പരിപാടി നടത്തിയതിൽ കളക്ടർ ഇടപെട്ടില്ല. ഇടപെടാമായിരുന്നിട്ടും ഇടപെട്ടില്ലെന്നും കത്തിനെ ഗൗരവമായി കാണുന്നില്ലെന്നും ഭാര്യ അറിയിച്ചതായും ജി അഖിൽ പറഞ്ഞു.