ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് വ്യക്തമാക്കി. ടെലിഗ്രാം, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ചോദ്യപേപ്പറുകൾ ലഭ്യമാണെന്ന് അവകാശപ്പെടുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെയും അക്കൗണ്ടുകൾക്കെതിരെയും ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ബോർഡ് മുന്നറിയിപ്പ് നൽകി. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നഡ്ഡ പരീക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ഇത്തവണ പരീക്ഷാ ഘടനയിൽ വരുത്തിയ മാറ്റങ്ങൾ അനുസരിച്ച് ആകെ ചോദ്യങ്ങളുടെ എണ്ണം 180 ആയി കുറച്ചിട്ടുണ്ട്. 210 മിനിറ്റാണ് (3.5 മണിക്കൂർ) പരീക്ഷാ സമയം. രാജ്യത്തുടനീളം 340 നഗരങ്ങളിലെ 1,300-ഓളം കേന്ദ്രങ്ങളിലായി ഒരൊറ്റ ഷിഫ്റ്റിലാണ് ഇത്തവണ പരീക്ഷ നടക്കുന്നത്.






























