ആലപ്പുഴ: എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് ആലപ്പുഴ പുന്നമട കായലിൽ നടക്കും. ഒൻപത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് മത്സരിക്കുക. വള്ളംകളി കാണാൻ നാടിന്‍റെ നാനാഭാഗങ്ങളിൽ നിന്നും ജലോത്സവപ്രേമികൾ എത്തിത്തുടങ്ങി. ജവഹർലാൽ നെഹ്‌റുവിന്‍റെ കയ്യൊപ്പോട് കൂടിയ വെള്ളിക്കപ്പിനായി 19 ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കുക. വള്ളംകളി തുടങ്ങുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലമാമാങ്കത്തിന് തുടക്കമാകും. ഇന്ന് ആലപ്പുഴ ജനസാഗരമാകും.
70ാമത് നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് സുരക്ഷ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങൾക്കുമായും പുന്നമടയും പരിസര പ്രദേശങ്ങളും 14 സെക്‌ടറുകളായി തിരിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 17 ഡിവൈഎസ്‌പി, 41 ഇൻസ്പെക്‌ടർ, 355 എസ്ഐ എന്നിവരുൾപ്പടെ 1800 ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. നാളെ രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാകും മേളയ്ക്ക് തുടക്കമാകുക.
ഇന്ന് വൈകുന്നേരം നാല് മണി മുതലാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. ആദ്യ നാല് ഹീറ്റ്സുകളിൽ നാല് വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനൽ പോരാട്ടത്തിനിറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. വള്ളംകളി മത്സരത്തിൽ ആകെ 74 വള്ളങ്ങളാണ് പങ്കെടുക്കുക ഒമ്പത് വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. 19 ചുണ്ടൻ വള്ളങ്ങൾ പ്രധാന മത്സരങ്ങളിൽ പങ്കെടുക്കും 3 ചുരുളൻ വള്ളങ്ങളും മത്സരിക്കാനുണ്ടാകും. ഓഗസ്‌റ്റ് 10നായിരുന്നു വള്ളംകളി നടത്താനിരുന്നത്. എന്നാൽ വയനാട് ചൂരല്‍മല ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തീയതി മാറ്റുകയായിരുന്നു.