പാലക്കാട് : കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ നിർണ്ണായകമായ വിചാരണ നടപടികൾ പൂർത്തിയായി. പാലക്കാട് ജില്ലാ നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ നാല് മാസത്തിലേറെയായി തുടർന്നു വന്നിരുന്ന സാക്ഷി വിസ്താരം പൂർത്തിയായി. കേസിൽ പ്രതിയായ ചെന്താമരയുടെ വിചാരണ ഈ മാസം 29-ന് നടക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി നടന്ന സാക്ഷി വിസ്താരമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. വിചാരണ വേളയിൽ പ്രതിയെ ദിവസവും കോടതിയിൽ ഹാജരാക്കിയിരുന്നു. 29-ന് നടക്കുന്ന വിചാരണയിൽ പ്രതിയുടെ മൊഴികളും പ്രതിഭാഗത്തിന് പറയാനുള്ള കാര്യങ്ങളും കോടതി രേഖപ്പെടുത്തും.
നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശിയായ സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ ഈ വർഷം ജനുവരി 27-നാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഈ ഇരട്ടക്കൊലപാതക കേസിലെ വിചാരണയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 2019-ൽ സുധാകരന്റെ ഭാര്യ സജിദയെ കൊലപ്പെടുത്തിയ കേസിലും ചെന്താമര പ്രതിയാണ്. ആ കേസിൽ ശിക്ഷിക്കപെട്ട് നിലവിൽ ജീവപര്യന്തം തടവിൽ കഴിയുകയാണ് ഇയാൾ. വിചാരണ നടപടികൾ വേഗത്തിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഏകദേശം രണ്ടു മാസത്തിനുള്ളിൽ കേസിലെ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.






























