തലവടി: പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് വട്ടടി കടവിൽ പാലം നിർമ്മിക്കുവാൻ ബജറ്റിൽ 30 കോടി രൂപ ഉൾപ്പെടുത്തി. വട്ടടി പാലം സമരസമിതി, തോമസ് കെ തോമസ് എംഎൽഎ മുഖേന മുഖ്യമന്ത്രിയ്ക്ക് നല്കിയ നിവേദനത്തെ തുടർന്ന്
പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജസ്)വിഭാഗം ഓവർസിയർമാരായ അജിമോൻ, ശ്രീജിത്ത് എന്നിവർ 2025 ജൂലൈ 11ന് വട്ടടി കടവിലെത്തി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.
സമരസമിതി ചെയർമാൻ ഡോ.ജോൺസൺ വി ഇടിക്കുള, ജനറൽ കൺവീനർ അജോയി കെ വർഗ്ഗീസ്, കോർഡിനേറ്റർമാരായ പി.ഡി സുരേഷ്, വിന്‍സണ്‍ പെയ്യാലുമാലില്‍, സുധീർ കൈതവന, റെനി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ജനകീയ യോഗം വിളിച്ച് ചേർത്ത് പ്രദേശവാസികളുടെ ഒപ്പു ശേഖരണം 2024 ജൂൺ 22ന് നടത്തിയിരുന്നു. പാലം യാഥാർഥ്യമായാൽ ഇരു ജില്ലകളിലെയും യാത്രക്കാർക്ക് ഏറെ ഗുണകരമാകും. തലവടി പ്രദേശത്തെ യാത്രക്കാർക്ക് വീയപുരം, ഹരിപ്പാട് പ്രദേശമായും നിരണം പഞ്ചായത്തു വഴി തിരുവല്ലയിലേക്കും എളുപ്പത്തിൽ എത്താൻ കഴിയും. നിരണം, വീയപുരം പ്രദേശത്തുള്ളവർക്ക് കുട്ടനാട്ടിലേക്കുള്ള എളുപ്പവഴിയാണ് ഇത്.
നിലവിൽ കടത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും മഴക്കാലം എത്തുന്നതോടെ നദിയിൽ ജലനിരപ്പ് ഉയർന്ന് കടത്തു വള്ളത്തിന്റെ പ്രവർത്തനം തടസ്സപ്പെടും. പമ്പാനദിയുടെ പ്രധാന ജലപാതയായതിനാൽ ചെറു വെള്ളപ്പൊക്കത്തിൽ പോലും ജലനിരപ്പ് ഉയരുകയും കുത്തൊഴുക്ക് അനുഭവപ്പെടുകയും ചെയ്യാറുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിൽ കടത്ത് വള്ളം ഉണ്ടെങ്കിലും വൈകിട്ട് 6 മണിക്ക് ശേഷം കടത്ത് വള്ളം ഇവിടെ പ്രവർത്തിക്കാറില്ല. കുട്ടനാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന ജനകീയ ബജറ്റിനെ പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി ഇടിക്കുള സ്വാഗതം ചെയ്തു.






























