രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യം മുൻനിർത്തി സിം വാങ്ങുന്നതിനും വിൽക്കുന്നതിനും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും എന്ന് റിപ്പോർട്ട്. ഈ തീയതി മുതൽ സിം വാങ്ങാനും വിൽക്കാനും പുതിയ നിയന്ത്രണങ്ങൾ പാലിക്കേണ്ടിവരും. നേരത്തെ ഒക്ടോബർ 1 മുതൽ ഈ നിയമം നടപ്പിലാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് സർക്കാർ രണ്ട് മാസത്തേക്ക് മാറ്റിവെച്ചു. ഇപ്പോൾ ഡിസംബർ 1 മുതൽ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ നടപടികൾ ആരംഭിച്ചു. വ്യാജ സിമ്മുകൾ വഴിയുള്ള തട്ടിപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് നിയമം കർശനമായി തന്നെ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഡിസംബർ 1 മുതൽ സിം കാർഡ് വിൽപ്പനയിൽ വരുന്ന പ്രധാന മാറ്റങ്ങൾ പരിചയപ്പെടാം.
സിം ഡീലർ പരിശോധന: ഡിസംബർ 1 മുതൽ എല്ലാ സിം കാർഡ് ഡീലർമാർക്കും സർക്കാർ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും. സിം വിൽക്കുന്നതിനുള്ള രജിസ്ട്രേഷന് പോലീസ് വെരിഫിക്കേഷൻ ഉറപ്പാക്കേണ്ടത് ടെലിക്കോം കമ്പനികളുടെ ഉത്തരവാദിത്തമാണ്. മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഡീലർമാർക്ക് 10 ലക്ഷം രൂപ പിഴ ചുമത്തും.
ബൾക്ക് സിം കാർഡ് വിതരണം: പുതിയ നിയമങ്ങൾ പ്രകാരം സിം കാർഡുകൾ ബൾക്ക് ഇഷ്യു ചെയ്യുന്നത് തടയും. ഒരു ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികൾക്ക് സിം കാർഡുകൾ ബൾക്കായി സ്വന്തമാക്കാൻ കഴിയൂ. എങ്കിലും ഉപയോക്താക്കൾക്ക് പഴയതുപോലെ ഒരു ഐഡിയിൽ 9 സിം കാർഡുകൾ വരെ ലഭിക്കും.
ഡെമോഗ്രാഫിക് ഡാറ്റ ശേഖരണം: നിലവിലുള്ള നമ്പറുകൾക്കായി സിം കാർഡുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആധാർ സ്കാനിംഗും ഡെമോഗ്രാഫിക് ഡാറ്റ ശേഖരണവും നിർബന്ധമാക്കും.
സിം കാർഡ് ഡീആക്ടിവേറ്റ് ചെയ്യൽ : പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിന് ശേഷം ഒരു സിം കാർഡ് ഡീആക്ടീവ് ചെയ്ത് 90 ദിവസത്തെ കാലയളവിന് ശേഷം മാത്രമേ ആ നമ്പർ മറ്റൊരാൾക്ക് നൽകൂ.
പിഴ : പുതിയ നിയമങ്ങൾ പ്രകാരം സിം വിൽക്കുന്ന ഡീലർമാർ നവംബർ 30-നകം രജിസ്റ്റർ ചെയ്യണം. നിയമ ലംഘനം നടത്തിയാൽ 10 ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ നടപടികൾ വിജയിച്ചാൽ രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.