കൊല്ലം: കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം സ്പെഷ്യൽ മെമു സർവീസിന് ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയെന്ന് കെ.സി.വേണുഗോപാൽ എം.പി അറിയിച്ചു. യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. നേരത്തെ പ്രഖ്യാപിച്ച സ്റ്റേഷനുകളുടെ കൂട്ടത്തിൽ ഓച്ചിറയില്ലായിരുന്നു. കൊല്ലം-എറണാകുളം സ്പെഷ്യൽ മെമുവിന് ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിക്കാത്തതിലെ ശക്തമായ പ്രതിഷേധം കേന്ദ്ര റെയിൽവേ മന്ത്രിയോട് രേഖപ്പെടുത്തിയിരുന്നു. അതിനെ തുടർന്നാണ് ഒക്ടോബർ എട്ട് ചൊവ്വ മുതൽ ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിക്കാമെന്ന് റെയിൽവേ മന്ത്രി ഫോണിലൂടെ എംയെ അറിയിച്ചത്.
എട്ടു കോച്ചുകളുള്ള മെമുവാണ് സർവീസ് നടത്തുന്നത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള അഞ്ചുദിവസം സർവീസ് നടത്തുന്ന ട്രെയിനിന് ശനിയും ഞായറും സർവീസ് ഉണ്ടാകുന്നതല്ല. കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്ന മെമു രാവിലെ 6.48 ന് ഓച്ചിറയിലെത്തും. തിരിച്ചുള്ള സർവീസ് ഓച്ചിറയിലെത്തുന്നത് ഉച്ചക്ക് 12.21നാണ്. ഒരു മിനിറ്റ് ആണ് സ്റ്റോപ്പേജ് അനുവദിച്ചിട്ടുള്ളത്.ഓച്ചിറ പഞ്ചായത്ത് ഭരണസമിതി, യു.ഡി.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റി, ഓച്ചിറ റെയിൽവേ സ്റ്റേഷൻ വികസന സമിതി, വിവിധ റെയിൽവെ പാസഞ്ചർ അസോസിയേഷൻ സംഘടനകൾ തുടങ്ങിയവരും ഇതേ ആവശ്യവുമായി എം.പിയെ സമീപിച്ചിരുന്നു.