ന്യൂസിലൻഡ്: ന്യൂസിലാൻഡിന്റെ 41-ാമത് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിൻസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. പ്രധാനമന്ത്രി ജസീന്ദ ആർഡേൺ രാജിവെച്ചതിനെത്തുടർന്നാണ് ക്രിസ് ഹിപ്കിൻസ് ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായത്. കഴിഞ്ഞ ഞായറാഴ്ചയാണ് ലേബർ പാർട്ടിയേയും രാജ്യത്തേയും നയിക്കാൻ ഹിപ്കിൻസിനെ തിരഞ്ഞെടുക്കുന്നത്.
ന്യൂസിലൻഡിന്റെ സമ്പദ് വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹിപ്കിൻസ് പ്രതിജ്ഞയെടുത്തു. പണപ്പെരുപ്പത്തിന്റെ മഹാമാരി എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ജനുവരി 19നാണ് ജസീന്ദ അപ്രതീക്ഷിതമായി രാജിവെയ്ക്കുന്നത്. 2008 ലാണ് ക്രിസ് ആദ്യം പാർലമെന്റിലെത്തുന്നത്. 2020 ൽ ആരോഗ്യമന്ത്രിയായി.ജസീന്ദ ആർഡേണിന്റെ അപ്രതീക്ഷിത രാജിയാണ് ഹിപ്കിൻസിന് നറുക്കുവീഴാനിടയാക്കിയത്. പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഏക നോമിനിയായി മാറിയ അദ്ദേഹത്തെ ഞായറാഴ്ച ചേരുന്ന ലേബർ പാർട്ടി കോക്കസിൽ പ്രധാനമന്ത്രിയായി അംഗീകരിച്ചു. കോവിഡ് പ്രതിസന്ധിക്കാലത്തെ പ്രവർത്തന മികവുകൊണ്ട് ജനപ്രിയനായി മാറിയ നേതാവാണ് ഹിപ്കിൻസ്.
സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കോവിഡിന്റെ ചുമതലയുള്ള മന്ത്രിയായാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഞങ്ങൾ അവിശ്വസനീയമാംവിധം ശക്തമായ ടീമാണെന്നാണ് കരുതുന്നതെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഹിപ്കിൻസ് പ്രതികരിച്ചിരുന്നു. ‘ഞങ്ങൾ ഐക്യത്തോടെയാണ് ഈ പ്രക്രിയയിലൂടെ കടന്നുപോയത്, അത് തുടരും. ന്യൂസിലൻഡിലെ ജനങ്ങളുടെ സേവനത്തിൽ യഥാർത്ഥ പ്രതിബദ്ധതയുള്ള ആളുകളുമായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണെന്ന് തോന്നുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചര വർഷത്തെ ഭരണത്തിന് ശേഷമാണ് താൻ രാജിവെക്കുകയാണെന്ന് ജസീന്ദ ആർഡേൺ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഇനി രാജ്യത്തെ നയിക്കാനില്ലെന്നും വീണ്ടും തിരഞ്ഞെടുപ്പിന് ശ്രമിക്കില്ലെന്നും അവർ പറഞ്ഞു. 2017ൽ അധികാരമേറ്റപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു 37കാരിയായ ജസീന്ത. കൂട്ട വെടിവയ്പ്പും കോവിഡ് പ്രതിസന്ധിയുടെ പ്രാരംഭ ഘട്ടങ്ങളും കൈകാര്യം ചെയ്തതിൽ ഇവർ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിരുന്നു.
ആരാണ് ക്രിസ് ഹിപ്കിൻസ്?
44 കാരനായ ക്രിസ് ഹിപ്കിൻസ് നിലവിൽ പോലീസ്, വിദ്യാഭ്യാസം, പൊതുസേവനം എന്നിവയുടെ മന്ത്രിയാണ്. 2008 ൽ ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2020 നവംബറിൽ കോവിഡ് പ്രതിരോധ ചുമതലയുള്ള മന്ത്രിയായി നിയമിതനായി.
ഫെബ്രുവരി 7 ന് അദ്ദേഹം ഗവർണർ ജനറലിന് ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിക്കും. തുടർന്ന് ചാൾസ് മൂന്നാമൻ രാജാവിന് വേണ്ടി ഗവർണർ ജനറൽ ഹിപ്കിൻസിനെ പ്രധാനമന്ത്രിയായി നിയമിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഒക്ടോബറിൽ ന്യൂസിലൻഡിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അദ്ദേഹം എത്രകാലം അധികാരത്തിലിരിക്കുമെന്ന് വ്യക്തമല്ല.
15 വർഷമായി ജനപ്രതിനിധിയായ ഹിപ്കിൻസ്, മറ്റുള്ള നേതാക്കൾ സൃഷ്ടിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരു രാഷ്ട്രീയ ട്രബിൾഷൂട്ടർ എന്നാണ് അറിയപ്പെടുന്നത്. തന്റെ പാർട്ടി സമ്പദ്വ്യവസ്ഥയെ നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തുക എന്നതാണ് തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.