മുംബൈ: വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം തികയുന്നതിന് മുൻപ് ഭർതൃവീട്ടിൽ ജീവനൊടുക്കി നവവധു. മുംബൈയ്ക്ക് സമീപമുള്ള അമ്പർനാഥിലാണ് സ്ത്രീധനത്തെ ചൊല്ലി ഭർത്താവിൽ നിന്നുമുള്ള കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ സഹിക്കാനാവാതെ 26-കാരിയായ വിശാഖ തിൽക്കർ ആണ് ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് വിശാഖയുടെ ഭർത്താവും ഡോക്ടറുമായ നിതിൻ തിൽക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും വിവാഹം കഴിഞ്ഞ് വെറും 48 ദിവസം മാത്രമുള്ളപ്പോഴാണ് ദാരുണമായ മരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു വിശാഖയുടെയും ഡോക്ടർ നിതിൻ തിൽക്കറിന്റെയും വിവാഹം. വിവാഹത്തിന് മുൻപ് എല്ലാം സാധാരണ നിലയിലായിരുന്നെങ്കിലും, വിവാഹം കഴിഞ്ഞയുടൻ വിശാഖയുടെ ജീവിതം നരകതുല്യമായി മാറിയെന്ന് കുടുംബം ആരോപിക്കുന്നു.
വിവാഹസമയത്ത് തങ്ങൾ പ്രതീക്ഷിച്ചത്രയും സമ്മാനങ്ങളും റെസ്പെക്ടും വിശാഖയുടെ വീട്ടുകാരിൽ നിന്ന് ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഭർതൃവീട്ടുകാരുടെ പീഡനം. വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വർണ്ണവും വാങ്ങി വരാൻ ആവശ്യപ്പെട്ട് വിശാഖയെ ഇവർ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ശാരീരിക ഉപദ്രവങ്ങളിൽ ഒതുങ്ങുന്നതായിരുന്നില്ല വിശാഖ നേരിട്ട പീഡനങ്ങൾ. വിശാഖയുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നതിനായി ഭർത്താവ് നിതിൻ വീടിനകത്തും പുറത്തുമായി നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതോടെ വിശാഖയുടെ സ്വകാര്യത പൂർണ്ണമായും നഷ്ടപ്പെട്ടു. കടുത്ത മാനസിക സംഘർഷത്തിലായിരുന്നു യുവതിയെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി.




























