ന്യൂഡൽഹി: വിവാദമായ എഫ്‌സിആർഎ ഭേദഗതി ബില്ലിന്മേലുള്ള നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറുന്നു. കടുത്ത എതിർപ്പുകളെ തുടർന്ന് ബിൽ സംയുക്തസഭാസമിതിയുടെ (ജെപിസി) പരിഗണനയ്ക്ക് വിടാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രമേയം നാളെ സഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. വിദേശത്ത് നിന്നുള്ള ഫണ്ടിങ് തടയാനും മതപരിവർത്തനം പോലുള്ള പ്രവർത്തനങ്ങൾക്കായി ഫണ്ട് ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാനും ഈ നിയമം ആവശ്യമാണെന്നാണ് സർക്കാർ വാദിക്കുന്നത്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
ഇത് സന്നദ്ധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മതന്യൂനപക്ഷങ്ങളെയും സന്നദ്ധ സംഘടനകളെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിൽ പ്രതിപക്ഷ കക്ഷികളും ക്രൈസ്തവ സഭാ പ്രതിനിധികളും ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ കക്ഷികൾ ശക്തമായ എതിർപ്പാണ് ബില്ലിൽ രേഖപ്പെടുത്തിയത്. ഈ ആശങ്കകൾ പരിഗണിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിയമം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
ആശങ്കകൾ നിലനിൽക്കെ എഫ്‌സിആർഎ ജെ.പി.സിക്ക് വിടണമെന്ന് സഭാ പ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരമാണ് സമവായം ഉണ്ടാക്കിയെടുക്കാൻ ബിൽ ജെ.പി.സിക്ക് വിടുന്നത്.































