പത്തനംതിട്ട : മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെതിരെ സിപിഐ എം നടപടി. പദ്മകുമാറിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന ആരോപണം ഉയർന്ന ഘട്ടത്തിലെല്ലാം നടപടിക്ക് എടുക്കാതിരുന്ന സി.പി.എം. ഒടുവിൽ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് നടപടിക്ക് തയ്യാറായത്. ശബരിമല സ്വർണക്കൊള്ളക്കേസ് നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ തോൽവിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി. അത് കണക്കിലെടുത്ത് ജില്ലാക്കമ്മിറ്റിയോട് നടപടിയെടുക്കാൻ നിർദേശിച്ചതാണ് സസ്പെൻഷനിലേക്ക് നയിച്ചത്.
എത്രകാലത്തേക്കാണ് നടപടി എന്ന് വ്യക്തമല്ല. മുതിർന്ന നേതാവ് തോമസ് ഐസക് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്. ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടറിയറ്റ് യോഗം ചേർന്നു. പുറത്താക്കൽ പോലെ കടുത്ത നടപടി ആലോചിച്ചിരുന്നെങ്കിലും സസ്പെൻഷനിൽ ഒതുക്കുകയായിരുന്നു. നടപടി വരുന്ന പക്ഷം പലതും തുറന്നുപറയേണ്ടി വരുമെന്ന് പദ്മകുമാർ അടുത്ത സുഹൃത്തുക്കളോട് കഴിഞ്ഞ ദിവസങ്ങളിൽ സൂചനന ൽകുകയും ചെയ്തിരുന്നു. ഇന്നിപ്പോൾ സസ്പെൻഷനിൽ നടപടി ഒതുങ്ങുന്നതോടെ വെളിപ്പെടുത്തലുകൾക്ക് അദ്ദേഹം തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.





























