കാഞ്ഞങ്ങാട് : പൊട്ടി വീണ സർവീസ് വയർ നന്നാക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. മാവുങ്കാൽ സെക്ഷൻ ഓഫീസിലെ ലൈൻമാനായ പുല്ലൂർ മധുരംപാടി സ്വദേശി വി.വി. ഭരതനാണ് (54) മടിക്കൈ കണിച്ചിറപ്പാലത്തിന് സമീപം വച്ച് ദാരുണമായി മരണപ്പെട്ടത്. കണിച്ചിറയിലെ ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഭരതൻ പോസ്റ്റിൽ കയറിയത്. എന്നാൽ, അദ്ദേഹം നന്നാക്കാൻ ശ്രമിച്ച വയർ കാലിച്ചാംപൊതിയിലെ മറ്റൊരു ട്രാൻസ്ഫോർമറിൽ നിന്നുള്ളതായിരുന്നു. ഇതാണ് വൻ ദുരന്തത്തിന് കാരണമായത്. തൂണിന്റെ ഉയരത്തിലെത്തി കയർ കെട്ടി സുരക്ഷിതമായിനിന്നശേഷം തൂങ്ങിക്കിടക്കുന്ന സർവീസ് വയറിൽ പിടിച്ചതും തത്ക്ഷണം ഷോക്കേറ്റ് മരിക്കുകയായിരുന്നു.
കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയെത്തി കയർ അഴിച്ച് താഴെയെത്തിച്ചു. കാറ്റും മഴയും കാരണം വൈദ്യുതകമ്പി പൊട്ടിയതിനാൽ മൂന്നുദിവസമായി കണിച്ചിറപ്പാലത്തിന് സമീപത്തെ വീടുകളിൽ വൈദ്യുതിയില്ലായിരുന്നു. കരാർജീവന ക്കാരനായ സജിത്തും സഹായിയായി ഭരതനൊപ്പം ഉണ്ടായിരുന്നു. കണിച്ചിറയിലെയും കാലിച്ചാംപൊതിയിലെയും ട്രാൻസ് ഫോർമറുകളിൽനിന്നുള്ള വൈദ്യുതകമ്പികൾ ഇതു വഴി കടന്നുപോകുന്നുണ്ട്. ഭരതനും സജിത്തും കണിച്ചിറ ട്രാൻസ്ഫോർമറിനടുത്താണ് എത്തിയത്. എല്ലാം കാണിച്ചുകൊടുത്തശേഷം സജിത്തിനെ അവിടെ നിർത്തി ഭരതൻ കണിച്ചിറപ്പാലത്തിനടുത്തെ തൂണിനടുത്തെത്തി. സജിത്ത് ഫ്യൂസ് ഊരിയെന്ന് ഫോണിൽ വിളിച്ച് ഉറപ്പുവരുത്തിയശേഷം ഭരതൻ മുകളിലേക്കു കയറി. പൊട്ടിവീണ സർവീസ് വയർ കാലിച്ചാംപൊതിയിലെ ട്രാൻസ്ഫോർമറിൽ നിന്നുള്ളതായിരുന്നുവെന്ന് വൈദ്യുതി അധികൃതർ പറഞ്ഞു.





























