കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് അഞ്ച് പേർക്ക് പരിക്കേറ്റു. അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. കെട്ടിടത്തിന്റെ സ്ലാബ് തൊഴിലാളികളുടെ മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്നത്. അപകടത്തിൽപ്പെട്ടത് ലോഡിങ് തൊഴിലാളികളാണെന്നാണ് വിവരം. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്.
കെട്ടിടത്തിന്‍റെ മുൻഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്. പലഭാഗത്തും ബിം പൊട്ടി തൂങ്ങിനിൽക്കുന്ന നിലയാണ്. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെട്ടിടത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ബൈക്കുകളും ഉണ്ട്. ലോഡിങ് തൊഴിലാളികൾ വിശ്രമിക്കാനും മറ്റുമായി ഇരിക്കുന്ന സ്ഥലമാണിത്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളജിലേക്കുമാണ് മാറ്റിയത്.





























