ദില്ലി: ആന്ധ്രാ പ്രദേശിലെ വിജയവാഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകരസംഘത്തെ കണ്ടെത്തി എൻഐഎ. അൻപതിനടുത്ത് ആളുകൾ സംഘത്തിൽ ഉണ്ടെന്ന് എൻഐഎ പറയുന്നു. കേസിൽ 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ആറ് സംസ്ഥാനങ്ങളിലേക്ക് എൻഐഎ സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 12ന് വിജയവാഡയിൽ 23കാരനായ മുഹമ്മദ് റഹ്മത്തുള്ള ഷെരീഫ് എന്ന വ്യക്തിയെ ആന്ധ്രാ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് കേസിന്റെ തുടക്കം. കേസിലെ ഗൗരവം കണക്കിലെടുത്ത് കഴിഞ്ഞ മാസം അവസാനം എൻഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
അന്വേഷണത്തിൽ ആന്ധ്രാ പ്രദേശിന് പുറമേ, മഹാരാഷ്ട്ര, തെലങ്കാന, ദില്ലി, ബിഹാർ, പശ്ചിമ ബംഗാൾ, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നീളുന്ന കണ്ണികളാണ് ഉള്ളതെന്ന് എൻഐഎ കണ്ടെത്തി. 12 പ്രതികളെ എൻഐഎ ഇതിനോടകം അറസ്റ്റ് ചെയ്തു. ഒരാൾ വിദേശത്ത് പ്രവർത്തിച്ചിരുന്ന ഹാൻഡ്‍ലർ ആണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.





























