പത്തനംതിട്ട : വിശാലമായ സാമൂഹ്യ ഇടങ്ങളും നൈറ്റ് ലൈഫ് സൗകര്യവും ഒരുക്കി വൻ പട്ടണങ്ങൾക്ക് ഒപ്പം മുന്നേറുകയാണ് മലയോരത്ത് സ്ഥിതിചെയ്യുന്ന ജില്ലാ ആസ്ഥാനം. സാംസ്കാരിക സംഗമങ്ങൾക്ക് വേദിയാകാൻ മനോഹരമായ ടൗൺ സ്ക്വയർ തയ്യാറായതോടൊപ്പം ശാരീരിക ക്ഷമതയ്ക്കും പരിഗണന നൽകിയാണ് നഗരം മുന്നോട്ടു കുതിക്കുന്നത്. നഗരസഭ ബസ് സ്റ്റാൻഡിനോട് ചേർന്ന് ഒരുക്കിയിരിക്കുന്ന അര കിലോമീറ്ററിലേറെ വരുന്ന നടപ്പാതയ്ക്കൊപ്പം ഓപ്പൺ ജിം, ബാഡ്മിൻറൺ കോർട്ട് എന്നിവയും ഉടൻ പൂർത്തിയാകും. കുട്ടികൾക്കായുള്ള ഹാപ്പിനസ് പാർക്ക്, കഫറ്റീരിയ, പുതുതായി പ്രവർത്തനം ആരംഭിച്ച ട്രാവലേഴ്സ് ലോഞ്ച്, കുടുംബശ്രീ പ്രീമിയം കഫെ ഇവയെല്ലാം ചേർന്ന് നഗരത്തിൽ സമയം ചെലവഴിക്കാൻ എത്തുന്ന ഒരാൾക്ക് ശാരീരിക – മാനസിക ഉല്ലാസത്തിനൊപ്പം രുചികരമായ ഭക്ഷണവും കഴിച്ച് മടങ്ങാം.
രാത്രിയെ ഭംഗിയും സുരക്ഷിതവും ആക്കാൻ ആവശ്യമായത്ര വൈദ്യുത അലങ്കാരങ്ങളും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. മാനസിക പിരിമുറുക്കം കുടുംബങ്ങളെ പിടിച്ചുലക്കുന്ന ഇക്കാലത്ത് സാമൂഹ്യ ജീവിതത്തെ കൂടുതൽ സന്തോഷകരമാക്കാൻ പ്രേരിപ്പിക്കുകയാണ് പത്തനംതിട്ട നഗരസഭ. നഗരവാസികൾക്ക് മാത്രമല്ല ജില്ലയിലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്ന യാത്രക്കാരെയും ആകർഷിക്കുന്ന മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
നഗരസഭ പുതുതായി നിർമ്മിക്കുന്ന ബാഡ്മിൻറൺ കോർട്ടിന് ആദ്യ കൗൺസിലിലെ പ്രതിപക്ഷ നേതാവായിരുന്നു അഡ്വ. എബ്രഹാം മണ്ണായിക്കലിൻ്റെ പേര് നൽകി ആദരം അർപ്പിക്കുകയാണ് ഭരണസമിതി. ഹാജി സി മീരാസാഹിബ് സ്മാരക ബസ് സ്റ്റാൻഡിനോട് ചേർന്നുനിൽക്കുന്ന ബാഡ്മിൻറൺ കോർട്ടിന്റെ നിർമ്മാണ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ നിർവഹിച്ചു. സമൂഹത്തെ മുന്നോട്ടു നയിക്കാൻ മെച്ചപ്പെട്ട ശാരീരിക – മാനസിക ആരോഗ്യമുള്ള സമൂഹത്തിന് സാധിക്കൂ. അത്തരമൊരു ഭാവിക്കായി ഭരണ സമിതി ഒരുക്കുന്ന അടിത്തറയാണ് വിശാലമായ സാമൂഹ്യയിടങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. ഷമീർ അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ് കൗൺസിലർമാരായ ആർ സാബു, ശോഭാ കെ മാത്യു, സുജ അജി, നീനു മോഹൻ, സി ഡി എസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, പൊതുപ്രവർത്തകരായ പി വി അശോക് കുമാർ, എം ജെ രവി, മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.





























