കോന്നി : പുതു തലമുറയ്ക്ക് അത്ര സുപരിചിതമല്ലാത്ത നിലം തല്ലിയുടെ കാലം ഇനിയും അവസാനിച്ചിട്ടില്ല. കാലത്തിന്റെ കുത്തൊഴുക്കിൽ മലയാളിക്ക് നഷ്ടമായ തന്റെ കാർഷിക ഉപകരണങ്ങളിൽ പ്രധാനമായ ഒന്നാണ് നിലം തല്ലി. കാലം ഒരുപാട് മുന്നോട്ട് കുതിച്ചെങ്കിലും പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന കർഷകർ ഇന്നുമുണ്ട്.
അരുവാപ്പുലം പഞ്ചായത്തിലെ ഐരവൺ പൂവണ്ണു നില്ക്കുന്നതിൽ മുരളി ഇന്നും തന്റെ കയ്യാല കെട്ടി മിനുസ്സപ്പെടുത്തിയെടുക്കാൻ നിലം തല്ലി തന്നെയാണ് ഉപയോഗിക്കുന്നത്. പുതിയതായി ഒരു നിലം തല്ലി നിർമ്മിച്ചെടുത്തതിന് ഇദ്ദേഹത്തിന് ചിലവായത് ആയിരം രൂപയാണ്. ഇപ്പോൾ വനത്തിൽ മാത്രം കണ്ടു വരുന്ന പേഴ് എന്ന മരത്തിന്റെ ഒറ്റത്തടി തടിമില്ലിൽ അറുത്ത് പിന്നീട് ആശാരിയെ കൊണ്ടാണ് ഇപ്പോൾ പുതിയ നിലം തല്ലി നിർമ്മിച്ചെടുത്തിരിക്കുന്നത്. കൊട്ടയിൽ പച്ച മണ്ണ് കോരി കയ്യാലയിൽ പൊത്തി വെച്ച ശേഷമാണ് നിലം തല്ലി ഉപയോഗിച്ച് അടിച്ച് നിരപ്പാക്കി ശേഷം ചെറിയ തോതിൽ വെള്ളം തളിച്ച് മിനുസപ്പെടുത്തിയെടുക്കുന്നത്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇത്തരം കാർഷിക ഉപകരണങ്ങൾ കാണുമ്പോൾ ആശ്ചര്യമാണ്. കാരണം ഇന്ന് യുവതലമുറ കാണുന്നത് യാന്ത്രിക യുഗത്തിലെ ഉപകരണങ്ങളാണ്. ഏകദേശം നാല്പത് വർഷങ്ങൾക്ക് മുൻപ് വരെ സാധാരണ വീടുകൾക്ക് പച്ച മണ്ണിട്ട് തറ നിരപ്പാക്കാനും മിനുസപ്പെടുത്താനും കയ്യാലകൾ കെട്ടാനും പ്രധാനമായി ഉപയോഗിച്ചിരുന്നത് കൈപ്പിടിയും പരന്ന മുൻഭാഗത്തോടെ ഒറ്റത്തടിയിൽ നിർമ്മിച്ച നിലം തല്ലിയാണ്. ഇന്ന് ഇത് കാർഷിക പൈത്യക ഉപകരണമായി മാറുമ്പോൾ ഇത്തരത്തിലുള്ള കാർഷിക ഉപകരണങ്ങളെ പാരമ്പര്യത്തിന്റെ ഭാഗമായി ഉപയോഗിച്ചു വരുന്നവര്‍ നാമമാത്രമായെങ്കിലും ഉണ്ട്.