കൊച്ചി : യെമന്‍ പൗരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയേറുന്നു. ബ്ലഡ് മണി സ്വീകരിക്കാന്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ ബന്ധുക്കള്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന. രണ്ട് ലക്ഷം യുഎസ് ഡോളറാണ് ബ്ലഡ് മണിയായി കുടുംബം ആവശ്യപ്പെടുന്നത്. പക്ഷെ ഇത്രയും ഭീമമായ തുക ഇരുപത് ദിവസത്തിനുള്ളില്‍ ബ്ലഡ് മണി നല്‍കേണ്ടിവരും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് സേവ് നിമിഷ പ്രവര്‍ത്തകര്‍.
യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. അതിനെതിരെ അവര്‍ നല്‍കിയ അപ്പീല്‍ നേരത്തെ തള്ളുകയും ചെയ്തിരുന്നു. പിന്നീട് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി നടത്തിയ ചര്‍ച്ചയില്‍ ബ്ലഡ് മണി സ്വീകരിക്കാന്‍ അവര്‍ തയാറായത്. കുടുംബത്തിന് പുറമെ മരിച്ച യമന്‍ യുവാവിന്റെ ഗോത്ര വിഭാഗം കൂടി ഇതിന് അംഗീകാരം നല്‍കേണ്ടതായിരുന്നു വലിയ വെല്ലുവിളി. എന്നാല്‍ മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായി ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് കുടുംബത്തെ സമീപിച്ചത്. കുടുംബം കൂടി സമ്മതം അറിയിച്ചതോടെയാണ് മോചനത്തില്‍ പ്രതിക്ഷയേറിയത്.
പാലക്കോട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ. ഭര്‍ത്താവായ യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍. കേസ് ഇനി സെപ്റ്റംബറില്‍ പരിഗണിക്കും. മോചനത്തിന് കോടതിയുടെ അനുകൂല തീരുമാനം കൂടി വേണ്ടിവരും. ആദ്യ ഘട്ടത്തില്‍ മോചനം സാധ്യമായില്ലെങ്കിലും വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കാനാണ് ശ്രമം. വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചിരുന്നു.
ബ്ലഡ് മണിയായി 20 ദിവസത്തിനുള്ളില്‍ ഒന്നേകാല്‍ കോടി രൂപയെങ്കിലും നല്‍കേണ്ടി വരുമെന്നാണ് ഇന്ത്യയില്‍നിന്ന് നിമിഷയുടെ മോചനശ്രമങ്ങള്‍ ഏകോപിപ്പിക്കുന്ന സംഘത്തെ അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സേവ് നിമിഷ പ്രവര്‍ത്തകര്‍. അതിനായി വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി ലോകമെങ്ങുമുള്ള മലയാളികളുടെ സഹായം തേടുന്നുണ്ട്. നിയമപരമായി യെമന്‍ ഭരണകൂടവുമായി ഇടപെടാന്‍ സാധിക്കാത്തതും ലക്ഷ്യത്തിനു തിരിച്ചടിയാണ്.
നിമിഷപ്രിയയുടെ അപ്പീല്‍ പരിഗണിക്കുന്ന ക്രിമിനല്‍ പ്രത്യേക കോടതി ഇന്നലെ കേസ് പരിഗണിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സുപ്രീം കോടതിക്കു മാത്രമേ അപ്പീല്‍ പരിഗണിക്കാന്‍ സാധിക്കൂ എന്ന നിമിഷപ്രിയയുടെ അഭിഭാഷകന്റെ വാദത്തെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് നിര്‍ത്തി വച്ചിട്ടുണ്ട്. കേസ് സുപ്രീം കോടതിയിലേക്കു റഫര്‍ ചെയ്യാനുള്ള അഭ്യര്‍ത്ഥന കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കും.
ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നിമിഷപ്രിയ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു.പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിര്‍ബന്ധിതയായെന്നാണ് നിമിഷപ്രിയ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്. യെമനില്‍ തലാല്‍ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നഴ്‌സ് ആയ നിമിഷപ്രിയ. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു നാട്ടില്‍ വിടാതെ പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ല്‍ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരം തലാല്‍ വിവാഹം കഴിക്കുകയായിരുന്നെന്നും നിമിഷപ്രിയ പറയുന്നു.
യെമനില്‍ എത്തുന്നത് മുതല്‍ ജയിലിലായതുവരെയുള്ള കാര്യങ്ങള്‍ എഴുതി യുവതി കത്തയച്ചതോടെയാണ് കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കുംചിറ പൂങ്കായം സ്വദേശിനിയാണ് നിമിഷ പ്രിയ. യെമനിലെ അല്‍ദൈദ് എന്ന സ്ഥലത്താണു യുവാവ് കൊല്ലപ്പെട്ടത്. വെട്ടിനുറുക്കി നൂറിലേറെ കഷണങ്ങളാക്കി ചാക്കിലാക്കിയ മൃതദേഹം താമസസ്ഥലത്തെ ജല സംഭരണിയില്‍നിന്നു കണ്ടെടുത്തിരുന്നു. ദുര്‍ഗന്ധം വമിക്കുന്നതായി സമീപവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരിക്കുന്നില്ലെന്നും ലിവിങ് ടുഗെദര്‍ ബന്ധമായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഈ സംഭവത്തില്‍ അറസ്റ്റിലായ നിമിഷയെ വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിച്ചു.
തൊടുപുഴക്കാരനായ ടോമിയെ പ്രണയിച്ചാണ് നിമിഷ വിവാഹം ചെയ്യുന്നത്. അതും ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍. 2011 ജൂണ്‍ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. വിവാഹ ശേഷം ഇരുവരും യെമനിലേക്ക് ജോലിക്ക് പോയി. ഒരു കുഞ്ഞും പിറന്നു. പിന്നീട് കുടുംബം വര്‍ഷങ്ങള്‍ക്കുശേഷം തിരികെയെത്തുകയും ചെയ്തു. നിമിഷയുടെ ഭര്‍ത്താവും മകളും തൊടുപുഴയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അമ്മയും സഹോദരിയും ആലുവയിലും. ഇവരുമായി നിമിഷയ്ക്ക് അടുത്തകാലത്തൊന്നും യാതൊരു അടുപ്പവുമില്ല.
വിവാഹ ശേഷം യമനിലേക്ക് പോയ നിമിഷയും ഭര്‍ത്താവും നാട്ടില്‍ വന്നപ്പോള്‍ എല്ലാവരും സന്തോഷത്തിലായിരുന്നു. ഇപ്പോള്‍ കൊല്ലപ്പെട്ട യമന്‍ സ്വദേശിയായ യുവാവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ സുഹൃത്തുമായുള്ള ബന്ധം വഴിവിട്ടതായതോടെയാണ് ഭര്‍ത്താവ് ടോമി അകലുന്നതും പിന്നീട് നിമിഷ മകളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് ഗള്‍ഫില്‍ തന്നെ താമസം തുടരുന്നതും. ഇതോടെ വീടുമായും നാടുമായും നിമിഷ അകന്നു. അതിനാല്‍ യെമനില്‍ എങ്ങനെയായിരുന്നു ഇവരുടെ ജീവിതമെന്നത് നാട്ടുകാര്‍ക്കും പഴയ അടുപ്പക്കാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം ദുരൂഹമായി തുടര്‍ന്നു. ഇതിനിടെയാണ് കൊലപാതക വാര്‍ത്തയും ഇവരെ അന്വേഷിക്കുന്നതായ അറിയിപ്പുമെല്ലാം വരുന്നത്.
നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ലാണ് തലാല്‍ എന്ന യെമന്‍ പൗരന്റെ സഹായം തേടുന്നത്. താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ കത്തില്‍ വ്യക്തമാക്കുന്നു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ സ്വന്തമാക്കി. തന്റെ സ്വര്‍ണാഭരണങ്ങള്‍ പോലും തട്ടിയെടുത്ത് വിറ്റു. ഇത് ചോദ്യംചെയ്തതോടെയാണ് തടവിലിട്ട് പീഡിപ്പിക്കുന്നതും ലൈംഗിക വൈകൃതങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നതും. സഹികെട്ടാണ് പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കൊല നടത്തിയതെന്ന് വ്യക്തമാക്കിയാണ് ജയിലില്‍ നിന്ന് യുവതി സഹായംതേടി കത്തയച്ചത്.
യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസാണെങ്കിലും മോചനത്തിനായി പണം നല്‍കാന്‍ യമനിലെ മാരിബ് ആസ്ഥാനമായ എന്‍ജിഒയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായാണ് വിവരം. സഹായം തേടിയുള്ള നിമിഷയുടെ കത്ത് പുറത്തുവന്നതോടെയാണ് ജനപ്രതിനിധികളും ഇതില്‍ ഇടപെടുന്നത്. കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന് ഇടുക്കി എംപി ജോയ്സ് ജോര്‍ജ് കത്ത് നല്‍കി. എംബസി മുഖേന കേസ് പരിശോധിക്കാമെന്നാണ് മന്ത്രാലയത്തില്‍ നിന്ന് എംപിക്ക് ലഭിച്ച മറുപടി. നെന്മാറ എംഎല്‍എ കെ.ബാബു മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പ്രകാരം നോര്‍ക്ക മുഖേന മുഖ്യമന്ത്രിയുടെ ഓഫീസും ഇവരെ സഹായിക്കാന്‍ കഴിയുമോ എന്ന സാധ്യത ആരായുകയാണ്.