കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അഞ്ച് പേർ കൂടി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഷിഗെല്ല കേസുകളുടെ എണ്ണത്തിലും വർധന. പകർച്ചവ്യാധികളും മലേറിയ ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങളും കൂടി. വെള്ളി, ശനി, ഞായർ ദിനങ്ങളില്‍ ഡ്രൈ ഡേ. സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം രൂക്ഷമായതോടെ ഇന്നലെയും മരണം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നിപ, ഷിഗെല്ല രോഗങ്ങൾക്ക് പിന്നാലെ മലേറിയ കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കിയിരിക്കുകയാണ്. ഈ മാസം മാത്രം ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 70 കടന്നു. ഈ വർഷം ഇതുവരെ 147 പേർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിൽ പകർച്ചവ്യാധികൾ വലിയ വെല്ലുവിളിയാണ് നിലവിൽ ഉയർത്തുന്നത്.
നിപയ്ക്കും ഷിഗെല്ലയ്ക്കും പുറമേ ജില്ലയിൽ മലേറിയ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഇതരസംസ്ഥാന തൊഴിലാളിക്കാണ് മലേറിയ കണ്ടെത്തിയത്. ഇയാൾക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം മധ്യപ്രദേശിൽ നിന്നാണെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇന്നലെ മാത്രം ജില്ലയിൽ മൂന്ന് പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മൂന്ന് വ്യത്യസ്ത രോഗങ്ങൾ ഒരേസമയം റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.




























