പീരുമേട്: ഇടുക്കിയിലെ പീരുമേട് താലൂക്കിൽ വർഷങ്ങളായി അടച്ചു പൂട്ടി കിടക്കുന്ന തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഇത്തവണ സംസ്ഥാന സർക്കാരിന്റെ ഉത്സവ ബത്തയില്ല. രണ്ടായിരത്തോളം തൊഴിലാളികൾക്കാണ് ഉത്സവ ബത്ത നഷ്ടമായത്. ഇതിൽ പ്രതിഷേധിച്ച് സിഐടിയുവിൻറെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ലേബർ ഓഫീസറെ ഉപരോധിച്ചു. പീരുമേട്ടിലെ വാഗമൺ, ബോണാമി, ചീന്തലാർ, ലോൺട്രീ എന്നീ എസ്റ്റേറ്റുകൾ വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. തോട്ടത്തിലെ തേയില കൊളുന്ത് നുള്ളി വിറ്റാണ് തൊഴിലാളികൾ ജീവിക്കുന്നത്. കഴിഞ്ഞ വർഷം വരെ ഓരോ തൊഴിലാളിക്കും ഓണത്തിന് രണ്ടായിരം രൂപ വീതം സർക്കാർ ധനസഹായം നൽകിയിരുന്നതാണ്.
ഇത്തവണ 1875 തൊഴിലാളികൾക്കാണ് അനുകൂല്യം ലഭിക്കേണ്ടത്. എന്നാൽ മൂന്നിൽ കൂടുതൽ വർഷമായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് സഹായം അനുവദിക്കേണ്ടെന്ന സർക്കാർ തീരുമാനമാണ് തൊഴിലാളികൾക്ക് വിനയായത്. പുതിയ നിബന്ധന അനുസരിച്ച് മൂന്നാറിലെ എട്ടു തൊഴിലാളികൾക്ക് മാത്രമാണ് സഹായം കിട്ടുക. ഇതാണ് സക്കാരിനെതിരെ സമരം ചെയ്യാൻ സിഐടിയുവിനെ പ്രേരിപ്പിച്ചത്. അതേസമയം ധനസഹായത്തിനായി സർക്കാരിലേക്ക് പട്ടിക നൽകിയിരുന്നു എന്നാണ് തൊഴിൽ വകുപ്പിന്റെ വിശദീകരണം. പ്രതിഷേധത്തിന് ഓണം കഴിഞ്ഞു തുക അനുവദിക്കാമെന്ന് ധനമന്ത്രിയിൽ നിന്നു ഉറപ്പ് ലഭിച്ചതായി ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി.ബിനു പറഞ്ഞു. ഇതിൻറെ അടിസ്ഥാനത്തിൽ ഇന്നെ അഞ്ചുമണിയോടെ സമരം അവസാനിപ്പിച്ചു.