തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണം എഫ്ഐആറിലൊതുക്കി പോലീസ്. കേസ് രജിസ്റ്റര്‍ ചെയ്ത് 10 ദിവസം കഴിഞ്ഞിട്ടും നടപടിയൊന്നും സ്വീകരിച്ചില്ല. ജോലിയ്ക്ക് ശുപാര്‍ശ ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിനെ രക്ഷിക്കാനാണ് ഇതെന്ന ആക്ഷേപം ഇതോടെ ശക്തമായി. എന്നാല്‍ കോവിഡ് മൂലമുള്ള തിരക്കാണ് തടസ്സമെന്നാണ് കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ വിശദീകരണം. സ്വപ്ന സുരേഷിനെതിരെ കേരള പോലീസ് നേരിട്ട് അന്വേഷിക്കുന്ന ഏക കേസാണ് എഫ്ഐആറില്‍ ഒതുക്കിയിരിക്കുന്നത്. അതും സര്‍ക്കാര്‍ സ്ഥാപനം തന്നെ നല്‍കിയ പരാതിയിലുള്ള കേസ്. ഇല്ലാത്ത ബിരുദം ഉണ്ടെന്നു പറഞ്ഞും വ്യാജമായി തയാറാക്കിയ സര്‍ട്ടിഫിക്കറ്റ് കാണിച്ചുമാണ് സ്വപ്ന സര്‍ക്കാര്‍ അനുബന്ധ സ്ഥാപനത്തില്‍ ജോലി നേടിയത്. ഐടി ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡിന്റെ നിയന്ത്രണത്തിലെ എഡ്ജ് 2020 എന്ന പദ്ധതിയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റായി ജോലി നേടിയ സ്വപ്ന പതിനായിരങ്ങള്‍ ശമ്പളം നേടുകയും ചെയ്തു.
സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സര്‍വ്വകലാശാല തന്നെ വ്യക്തമാക്കിയതോടെയാണ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ എംഡി പരാതി നല്‍കിയത്. 13ന് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. തൊട്ടടുത്ത ദിവസം കന്റോണ്‍മെന്റ് എസിപി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.
സ്വപ്ന എന്‍ഐഎയുടെ കസ്റ്റഡിയിലാണെന്ന വാദമാണ് തടസ്സമായി മുന്നോട്ട് വെയ്ക്കുന്നത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റിന്റെ നിജ സ്ഥിതി പരിശോധിക്കലടക്കം പൂര്‍ത്തിയാക്കേണ്ട ഒട്ടേറ പ്രാഥമിക നടപടികളുണ്ട്. അവയൊന്നും ചെയ്യാന്‍ പോലീസ് ശ്രമിക്കുന്നില്ലെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണ് സ്വപ്നയെ ജോലിക്ക് ശുപാര്‍ശ ചെയ്തതെന്നു ചീഫ് സെക്രട്ടറിതല അന്വേഷണസമിതി കണ്ടെത്തിയിരുന്നു. സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാതെയുള്ള നിയമനത്തിലെ വീഴ്ചയും അന്വേഷിക്കേണ്ടി വരുമെന്നായതോടെയാണ് എഫ്ഐആറിനപ്പുറം കേസ് നീങ്ങാത്തത്.