ആപ്പിൾ ഐ ഫോണുകളുടെ പ്രധാന ഗുണമേന്മയായി എന്നും പറഞ്ഞിരുന്നത് അതിന്‍റെ സുരക്ഷയാണ്. ആൻഡ്രോയിഡ് ഫോണുകളേതിന് വ്യത്യസ്തമായി വിവരങ്ങൾ ചോരാൻ സാധ്യത കുറവാണെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.
എന്നാൽ, ഇതിന് അപവാദമായി മാറുകയായിരുന്നു ഇസ്രായേൽ ആസ്ഥാനമായുള്ള എൻ.എസ്.ഒ ഗ്രൂപ്പിെൻറ ചാര സോഫ്റ്റ്വെയറായ പെഗസസ്. ഐ ഫോൺ ഉപയോഗിക്കുന്ന ലോക നേതാക്കളുടെ വിവരങ്ങൾ വരെ പെഗസസ് ചോർത്തി.
ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ആപ്പിൾ. പ്രശ്നം പരിഹരിക്കാനുള്ള ‘ഫിക്സ്’ തിങ്കളാഴ്ച അവർ പുറത്തിറക്കി. ആപ്പിളിന്‍റെ പുതിയ മോഡലായ ഐ ഫോൺ 13 ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിന് മുന്നോടിയായിട്ടാണ് നിലവിലെ മോഡലുകളിലെ പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയത്.
അരലക്ഷത്തോളം ആളുകളുടെ ഫോൺനമ്പറുകൾ പെഗസസ് ചോർത്തിയെന്നാണ് വാഷിങ്ടൺ പോസ്റ്റ് ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽനിന്ന് രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും മുൻ ന്യായാധിപരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ 300 ഓളം പേർ ചോർത്തൽ പട്ടികയിൽ ഉണ്ട്.
സൈബര്‍ ആയുധമെന്ന നിലയില്‍ ഇസ്രയേലി കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് 2016ല്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ് പെഗസസ്. ഐഫോൺ മുതൽ ആൻഡ്രോയിഡ് ഉപകരണങ്ങൾ വരെ, ക്ലിക്കുകളൊന്നുമില്ലാതെതന്നെ ഏത് ഫോണിലും എവിടെയും നുഴഞ്ഞുകയറാൻ പര്യാപ്തമായ സ്പൈവെയറാണിത്. സ്പൈവെയർ ബാധിച്ചു കഴിഞ്ഞാൽ ആ ഫോൺ ഉപയോഗിച്ച് ചെയ്യുന്ന എന്തും സ്‌പൈവെയർ നിയന്ത്രിക്കുന്നവർക്ക് ദൃശ്യമാകും. ഹാക്കർമാർക്ക് ഫോണിെൻറ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും.