കൊച്ചി : ഓടുന്ന ബസുകളുടെയും ലോറികളുടെയും ഡ്രൈവറുടെ ക്യാബിനില്‍ കയറി വീഡിയോ ചിത്രീകരിക്കുന്നത് തടയണമെന്ന് ഹൈക്കോടതി. കോണ്‍ട്രാക്‌ട് കാരിയേജുകളുടെയും ഹെവി ഗുഡ്സ് വാഹനങ്ങളുടെയും ഡ്രൈവർ കമ്പാർട്ടുമെന്റിനുള്ളില്‍ വെച്ച് വ്ലോഗ് ചെയ്യുന്നത് തടയാൻ നടപടികള്‍ സ്വീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറോടും സംസ്ഥാന പോലീസ് മേധാവിയോടുമാണ് കേരള ഹൈക്കോടതി ആവശ്യപ്പെട്ടത്. വ്ലോഗർമാരുടെ നടപടി ഡ്രൈവർമാരുടെ ശ്രദ്ധ നഷ്ടപ്പെടുന്നതിനും റോഡപകടങ്ങള്‍ക്കും കാരണമാകുമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീ കൃഷ്ണ എസ് എന്നിവർചൂണ്ടിക്കാട്ടി. ഉടമകളോ വ്ലോഗർമാരോ യൂട്യൂബ് പോലുള്ള ഓണ്‍ലൈൻ വീഡിയോ പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ലോഡ് ചെയ്ത ഇത്തരം വീഡിയോകള്‍ ശേഖരിക്കാൻ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോട് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
ചരക്ക് ലോറികളില്‍ പോലും വ്ലോഗർമാർ ഡ്രൈവറുടെ ക്യാബിനിനുള്ളില്‍ വീഡിയോ ചിത്രീകരിക്കുന്നുണ്ട്. അടുത്തിടെ വീഡിയോ എടുക്കുന്നതിനിടെ വാഹനം അപകടത്തില്‍പ്പെട്ടതും കോടതി ചൂണ്ടിക്കാട്ടി. ഡി.ജെ ലൈറ്റുകള്‍, ലേസർ ലൈറ്റുകള്‍, പാസഞ്ചർ കമ്പാർട്ടുമെന്റിനുള്ളിലെ മള്‍ട്ടി-കളർ എല്‍ഇഡി ലൈറ്റുകള്‍, ഹൈ-പവർ മ്യൂസിക് സിസ്റ്റങ്ങള്‍ എന്നിവയുടെ ദുരുപയോഗം സംബന്ധിച്ച കോടതി പുറപ്പെടുവിച്ച വിവിധ ഉത്തരവുകള്‍ പരസ്യമായി ലംഘിക്കുന്നുണ്ട്. ഇൻവെർട്ടറും ഒന്നിലധികം ബാറ്ററികളും കോണ്‍ട്രാക്‌ട് കാരിയേജുകളുടെ ലഗേജ് കമ്പാർട്ടുമെന്റിനുള്ളില്‍ സ്ഥാപിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി പറഞ്ഞു.
സുരക്ഷാ മാനദണ്ഡങ്ങളും ബസ് ബോഡി കോഡും ലംഘിക്കുന്നത് യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് ഭീഷണിയാകും. ഇത്തരം കോണ്‍ട്രാക്‌ട് കാരിയേജുകള്‍, സ്റ്റേജ് കാരിയേജുകള്‍, മറ്റ് മോട്ടോർ വാഹനങ്ങള്‍ എന്നിവയ്‌ക്കെതിരെ പിഴ ചുമത്താൻ നടപടിയെടുക്കണം. ഇത്തരം വാഹനങ്ങളുടെ വ്യാപകമായ ഉപയോഗം യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റ് ചെയ്ത പ്രമോഷണല്‍ വീഡിയോകളില്‍ നിന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.





























