തിരുവനന്തപുരം : കെ – റെയിലില്‍ പ്രതിഷേധം കനക്കവേ പരസ്യപ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെ റെയിലില്‍ സര്‍ക്കാരിനെ നിലപാട് അറിയിക്കുമെന്നും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. എന്നാല്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് എതിരെയുള്ള പോലീസ് നടപടിയെ ഗവര്‍ണര്‍ വിമര്‍ശിച്ചു. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് സംസ്ഥാനത്ത് ഭരിക്കുന്നത്. ആ സർക്കാർ ജനങ്ങളോട് നിർവികാരപരമായി പ്രവർത്തിക്കരുത്. സ്ത്രീകളെ കയ്യേറ്റം ചെയ്തത് അംഗീകരിക്കാനാകില്ല. സ്ത്രീകളല്ല ആർക്കെതിരെയും അതിക്രമം പാടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കെ – റെയിലിന് എതിരെ കോട്ടയത്തെ മാടപ്പള്ളിയിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കോഴിക്കോട് കല്ലായിയിൽ ഇന്ന് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. കല്ലായില്‍ ഉദ്യോഗസ്ഥർ കല്ലിടാനെത്തിയപ്പോൾ വലിയ പ്രതിഷേധമുയര്‍ന്നു. പിന്നാലെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഉന്തും തള്ളും നടന്നതിന് പിന്നാലെ സ്ത്രീകളടക്കമുള്ള സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. വെടിവെച്ച് കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
കോഴിക്കോട് ജില്ലയിൽ കെ റെയിൽ കല്ലിടലിനിടെയുണ്ടാകുന്ന ഇതുവരെയുള്ള ഏറ്റവും ശക്തമായ പ്രതിഷേധമാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിൽ മീഞ്ചന്തയിലും പയ്യനക്കലിലും കല്ലിടാൻ എത്തിയവരെ നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു. ഉന്തിലും തള്ളിലും സ്ത്രീകൾക്ക് ഉൾപ്പെടെ പരിക്കേറ്റു. രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. പുരുഷ പോലീസ് ലാത്തി വെച്ച് കുത്തിയെന്ന് പ്രതിഷേധത്തിനെത്തിയ സ്ത്രീകൾ ആരോപിക്കുന്നു. കടുത്ത പ്രതിഷേധത്തിനിടയിലും ഉദ്യോഗസ്ഥർ കല്ല് സ്ഥാപിച്ചു.