തിരുവനന്തപുരം : പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മോട്ടോർ ട്രാൻസ്പോർട്ടിന്റെ കീഴിലുള്ള യാത്ര ബോട്ടുകൾ നാളെ മുതൽ അന്തർ ജില്ലാ സർവ്വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ. മുഴുവൻ സീറ്റിലും ആളുകളെ ഇരുത്തി സർവ്വീസ് നടത്തും. അതേസമയം മൂന്നാംഘട്ട ലോക്ഡൗൺ കാലത്ത് അനുവദിച്ച കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ഇനി ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
എല്ലാ ബോട്ട് ജെട്ടികളിലും കൊവിഡ് പ്രതിരോധ മുൻകരുതലുകൾ എടുക്കുമെന്ന് എ. കെ ശശീന്ദ്രൻ അറിയിച്ചു. രാവിലെ അഞ്ച് മണി മുതൽ രാത്രി ഒമ്പത് മണി വരെയാവും ബോട്ട് സർവ്വീസുകള്‍ ഉണ്ടാവുക. കൊവിഡ് നിരക്കിന് മുമ്പുള്ള സാധാരണ ചാർജാവും ഈടാക്കുക. അന്തർ ജില്ലാ യാത്രകൾക്ക് പ്രതീക്ഷിച്ച അത്ര ആളുകൾ എത്തി തുടങ്ങിട്ടില്ലെന്നും ഇത് കൊവിഡ് പ്രതിരോധത്തിന് നല്ലതാണെന്നും മന്ത്രി പറഞ്ഞു. യാത്ര ചെയ്യാൻ ആളുകൾ ഇല്ലാത്തത് വരുമാനത്തിൽ ഇടിവ് വരും. എന്നാലും ജന സുരക്ഷയ്ക്കാണ് മുൻഗണന. കഴിഞ്ഞ 12 ദിവസം ഓടിയപ്പോൾ കെഎസ്ആർടിസിക്ക് 6 കോടി 27 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി ഇന്ന് മുതൽ സമീപ ജില്ലകളിലേക്കുള്ള സർവ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടർന്നാണ് സമീപ ജില്ലകളിലേക്ക് പൊതുഗതാഗത സർവ്വീസിന് സർക്കാർ അനുമതി നൽകിയത്. എന്നാൽ അന്തർജില്ലാ സർവ്വീസ് നടത്തില്ലെന്നാണ് സ്വകാര്യ ബസ്സ് ഉടമകളുടെ തീരുമാനം.